'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

വനിത ടി-20 ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യുസിലാൻഡിനോട് 58 റൺസിന് പരാജയപ്പെട്ട് ഇന്ത്യൻ വനിതകൾ. തോൽവിയോടെ ടൂർണമെന്റ് ആരംഭിച്ചതിൽ ആരാധകർ നിരാശയിലാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 19 ഓവറിൽ 102 റൺസിന് ഓൾ ഔട്ട്.

ന്യുസിലണ്ടിന് വേണ്ടി ക്യാപ്റ്റൻ സോഫി ഡിവൈൻ 36 പന്തുകളിൽ നിന്ന് 57 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. കൂടാതെ ഓപ്പണിങ്ങിൽ സൂസി ബെയിറ്റ്സ് 24 പന്തിൽ 22 റൺസും, ജോർജിയ പ്ലിംമർ 23 പന്തിൽ 34 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇന്ത്യൻ ബോളിങ്ങിൽ മലയാളി താരം ആശ ശോഭന മികച്ച പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. കൂടാതെ രേണുക സിങ് നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. ഒപ്പം അരുന്ധതി റെഡ്‌ഡി നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിൽ ഇന്ത്യൻ നിര വൻഫ്ലോപ്പ് ആയിരുന്നു. 15 റൺസ് എടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജെമിമ റോഡ്രിഗസ്, ദീപ്‌തി ശർമ്മ എന്നിവർ 13 റൺസ് നേടി പുറത്തായി. ന്യുസിലാൻഡിനായി റോസ് മേരി നാല് വിക്കറ്റുകൾ എടുത്തു.

മത്സരത്തിനിടയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതും, അമ്പയറും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഓവർ അവസാനിച്ചെന്ന് അമ്പയർ നിർദേശിച്ചിരുന്നു. ആ സമയത്ത് ന്യുസിലാൻഡ് താരങ്ങൾ റണ്ണിനായി ഓടി. പെട്ടന്ന് തന്നെ ഹർമൻ ന്യൂസിലാൻഡിന്റെ അമേലിയ കെറിനെ റൺഔട്ടാക്കി. എന്നാൽ ഇത് അമ്പയർ ഡെഡ് ബോൾ വിളിച്ചു. അതിലാണ് ഹർമൻപ്രീതും അമ്പയറും തമ്മിൽ തർക്കം ഉണ്ടായത്. ഇന്ത്യയുടെ അടുത്ത മത്സരം നാളെ പാകിസ്ഥാനുമായിട്ടാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.