'കൈ വിടാതെ സഞ്ജു സാംസൺ'; മറ്റൊരു മലയാളി താരത്തിന് ഐപിൽ വാതിൽ തുറന്ന് കൊടുത്തു; സംഭവം ഇങ്ങനെ

കേരള ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് അബ്‌ദുൽ ബാസിത്. ബാറ്റിംഗിലും ബോളിങ്ങിലും അദ്ദേഹം കളിക്കളത്തിൽ തന്റെ കരുത്ത് കാട്ടി. ഇപ്പോൾ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണിനോടാണ് എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

അബ്‌ദുൽ ബാസിത് പറയുന്നത് ഇങ്ങനെ:

” എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം ആദ്യ ഐപിഎല്‍ കരാര്‍ സഞ്ജു ചേട്ടന് കീഴിലായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഞാന്‍ വളരെയധികം സന്തോഷവാനാണ്. കാരണം ഞാന്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച നായകനാണ് സഞ്ജു. അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ വളരെ ഇഷ്ടമാണ്. എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ധാരണ നല്‍കാന്‍ എപ്പോഴും സഞ്ജു ചേട്ടന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ കളിക്കാന്‍ അവസരം ലഭിച്ചതിനെ വലിയ അംഗീകാരമായി കാണുന്നു. രാജസ്ഥാനൊപ്പമുള്ള അനുഭവങ്ങളും വളരെ വിലപ്പെട്ടതായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനാവുമെന്ന ചിന്താഗതി എപ്പോഴുമുണ്ട്. എങ്കില്‍ മാത്രമെ അടുത്ത തലത്തിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ” അബ്ദുൽ ബാസിത് പറഞ്ഞു.

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎൽ മെഗാ താരലേലത്തിൽ അബ്‍ദുൽ ബാസിതും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഞ്ജു സാംസണിനെ നിർദേശ പ്രകാരം അദ്ദേഹത്തിനെയും ടീമിലേക്ക് ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടി-20 മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 19 പന്തുകളിൽ 29 റൺസ് നേടി സ്ഥിരതയാർന്ന ഇന്നിങ്സ് ആണ് കാഴ്ച വെച്ചത്. മത്സരത്തിലെ ഗ്രേറ്റ് സ്‌ട്രൈക്കർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് സഞ്ജു സാംസൺ ആയിരുന്നു.