അശ്വിനെതിരെ പരാതിയുമായി ഭാര്യയും പെണ്‍മക്കളും, പ്രതികരിച്ച് താരം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടും ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ ഭാര്യ പ്രീതി നാരായണനും രണ്ട് പെണ്‍മക്കളും താരത്തോട് പരാതി. കുട്ടികള്‍ക്കൊപ്പം ചെപ്പോക്കില്‍ സന്നിഹിതയായ പ്രീതി, മാച്ച് വിന്നിംഗ് ഓള്‍റൗണ്ട് ഡിസ്‌പ്ലേയ്ക്ക് ശേഷം ഭര്‍ത്താവിനെ അഭിമുഖം നടത്തി. മത്സരത്തിന്റെ ആദ്യ ദിനത്തില്‍ തങ്ങളെ കാണാത്തത് എന്തുകൊണ്ടെന്നായിരുന്നു ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും പരാതി.

‘Daughter’s Day’യില്‍ അശ്വിന്‍ മക്കള്‍ക്ക് എന്ത് സമ്മാനം നല്‍കുമെന്നും പ്രീതി ചോദിച്ചു. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പന്ത് സമ്മാനമായി നല്‍കുമെന്ന് അശ്വിന്‍ പറഞ്ഞു.

ആറാം ടെസ്റ്റ് സെഞ്ച്വറി തികയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അശ്വിന്‍ പറഞ്ഞു. ”കാര്യങ്ങള്‍ പെട്ടെന്ന് സംഭവിച്ചതിനാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. ഇവിടെ സെഞ്ച്വറി നേടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഈ ഗ്രൗണ്ടിലേക്ക് തിരിച്ചുവരുന്നത് ഒരു പ്രത്യേകതയാണ്. എന്നെ മുന്നോട്ട് കൊണ്ടുപോകുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്, ”അദ്ദേഹം പറഞ്ഞു.

”ആദ്യ ദിവസം ഞാന്‍ അവളെ കാണാതിരുന്നത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കളിയില്‍ ഏര്‍പ്പെടുമ്പോള്‍ കുടുംബത്തെ നോക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ബോളിംഗിലും ബാറ്റിംഗിലും തിളങ്ങിയ അശ്വിനായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റും വീഴ്ത്തി. നാലാം ദിനം 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.  സെപ്തംബര്‍ 27 മുതല്‍ കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്.