ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഒരു ആക്രമണാത്മക ക്രിക്കറ്റ് കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ. ഒക്ടോബര്‍ 6 ഞായറാഴ്ച ഗ്വാളിയോറിലെ ഏറ്റവും പുതിയ ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം.

ഞങ്ങള്‍ ഈ പരമ്പര വിജയിക്കാന്‍ നോക്കുകയാണ്. ഒരു ആക്രമണാത്മക ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കഴിഞ്ഞ ലോകകപ്പ് നോക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് സെമിയില്‍ കളിക്കാന്‍ വളരെ നല്ല അവസരമുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ, ഇതൊരു പുതിയ ടീമാണ്, അതിനാല്‍ എല്ലാ കളിക്കാരും ഇവിടെ നല്ല ക്രിക്കറ്റ് കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

‘ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് (ടെസ്റ്റില്‍) കളിച്ചിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍, ഞങ്ങള്‍ മുമ്പ് ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. മുന്നോട്ട് പോകുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു പരമ്പരയാണ്. ടി20യില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ പ്രത്യേക ദിവസം, നന്നായി കളിക്കുന്നവര്‍ മത്സരത്തില്‍ വിജയിക്കും- ഷാന്റോ കൂട്ടിച്ചേര്‍ത്തു.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ബംഗ്ലാദേശിനെ 2-0ന് തകര്‍ത്തിരുന്നു. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിനായിരുന്നു കടുവകളുടെ തോല്‍വി. കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഷാന്റോയും കൂട്ടരും ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെറും ആറ് സെഷനുകളില്‍ ഏഴ് വിക്കറ്റിന് തോറ്റു.

Read more