ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നില്‍, ഒറ്റപ്പേര്...; വിമര്‍ശിച്ച് രവി ശാസ്ത്രി

രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണം നായകന്‍ രോഹിത് ശര്‍മയുടെ മണ്ടത്തരമാണെന്ന് വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ആക്രമണ സമീപനമല്ല കാഴ്ചവെക്കുന്നതെന്നും മനോഭാവം ശരിയല്ലെന്നും ശാസ്ത്രി വിമര്‍ശിച്ചു.

ഇന്ത്യയുടെ ബാറ്റിംഗ് നിരയെ ചിതറിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. മറുപടിയില്‍ ഇന്ത്യ ചിന്തിക്കേണ്ടത് ന്യൂസിലന്‍ഡിനെ എങ്ങനെ 120 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടാക്കാമെന്നാണ്. അതിന് സാധിക്കണമെങ്കില്‍ ആദ്യം പിച്ചിനെക്കുറിച്ച് ആലോചിക്കണം. ആക്രമിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഫീല്‍ഡിംഗ് വേണം.

കിവീസ് വിക്കറ്റ് പോവാതെ 60 റണ്‍സെന്ന നിലയിലാണെങ്കില്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ സാധിക്കണം. ബോളര്‍മാരും വിക്കറ്റ് നേടണമെന്ന് ആഗ്രഹിക്കണം. ഇത്തരത്തില്‍ ചിതറിയ ഫീല്‍ഡിംഗല്ല ഒരുക്കേണ്ടത്- ശാസ്ത്രി പറഞ്ഞു.

ഒന്നാം ഇന്നിംഗ്സില്‍ കിവീസിനെ 259 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 156 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ദിനം കളി അവസാനിക്കവെ 5 വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 301 റണ്‍സിന്റെ ലീഡ് അവര്‍ക്കുണ്ട്.

2012ന് ശേഷം ഇന്ത്യയില്‍ വന്ന് ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇംഗ്ലണ്ടാണ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ ടീം. എന്നാല്‍ ഇത്തവണ കിവീസിനെ അതില്‍നിന്ന് തടുക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.