ഗംഭീറിന്റെ കടന്നുവരവ്, മുൻസീറ്റിൽ നിന്നും ബാക്ക് സീറ്റിലേക്ക് പോകാൻ ഈ താരങ്ങൾ; ഇതിഹാസം പറയുന്നത് ഇങ്ങനെ

ഗൗതം ഗംഭീറിനെ ഇന്ത്യയുടെ പുതിയ പരിശീലകനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി എത്തിയ ഗംഭീർ, ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കാനിരിക്കുന്ന പരമ്പരയിൽ രാജ്യാന്തര പരിശീലകനായി അരങ്ങേറ്റം കുറിക്കും. ഗംഭീറിൻ്റെ ആക്രമണാത്മക സമീപനം ഇന്ത്യൻ ടീമിന് വളരെയധികം ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ഡെയ്ൽ സ്റ്റെയ്‌നെപ്പോലുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾക്കിടയിൽ അദ്ദേഹത്തിൻ്റെ നിയമനം കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചു.

മത്സര ക്രിക്കറ്റിൽ ഔദ്യോഗിക പരിശീലന പരിചയമില്ലെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഒരു ഉപദേശകനെന്ന നിലയിൽ ഗംഭീറിന് മികച്ച റെക്കോർഡുണ്ട്. ഗംഭീർ മെന്റർ ആയ ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഈ വർഷം തങ്ങളുടെ മൂന്നാം ഐപിഎൽ കിരീടം ഉറപ്പിച്ചു. എന്തായാലും ഈ വിജയം ഇന്ത്യൻ പരിശീലകൻ ആകാൻ താരത്തെ സഹായിക്കുകയും ചെയ്തു എന്ന് പറയാം.

ഗംഭീറിനെ ഇന്ത്യൻ മുഖ്യ പരിശീലകനായി നിയമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സ്റ്റെയിൻ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു:

“ഞാൻ ഗൗതം ഗംഭീറിൻ്റെ ഒരു വലിയ ആരാധകനാണ്. അവൻ്റെ ആക്രമണോത്സുകത എനിക്കിഷ്ടമാണ്. ഞാൻ അത്തരത്തിൽ കളിച്ചിട്ടുള്ള ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം അങ്ങോട്ട് ഒന്ന് പറഞ്ഞാൽ ഇങ്ങോട്ടും പറയും . എനിക്ക് അത് ഇഷ്ടപ്പെട്ടു. അവൻ ഡ്രസ്സിംഗ് റൂമിൽ കാര്യങ്ങളിൽ ഇടപെടും. വിരാട് കോഹ്‌ലിയെപ്പോലുള്ളവരും മറ്റ് ചില മുതിർന്ന കളിക്കാരും ഇനി വലിയ പങ്കുവഹിച്ചേക്കില്ല, അവർ പൂർണ്ണമായും പുറത്താണെന്ന് എനിക്ക് ഉറപ്പില്ല.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിർന്ന താരങ്ങൾ ടി20 ഐ ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ചതോടെ, ഗംഭീറിൻ്റെ വരവ് ടീമിൻ്റെ ചലനാത്മകതയിൽ കാര്യമായ മാറ്റം ഉണ്ടാക്കും എന്ന് ഉറപ്പാണ്. ഗംഭീറിൻ്റെ നേതൃത്വത്തിൽ ഈ വെറ്ററൻമാർ ടീമിൽ പ്രധാന റോളിൽ കാണില്ല എന്ന് സ്റ്റെയിൻ സൂചിപ്പിച്ചു. പകരം, യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലേക്കും കൂടുതൽ ആക്രമണാത്മകമായ കളി ശൈലി വളർത്തുന്നതിലേക്കും ശ്രദ്ധ തിരിയാൻ സാധ്യതയുണ്ട്.