ഈ സാല കപ്പ് ടീമിന്റെ ആകെയുള്ള നേട്ടവും കൊണ്ടുപോയി ഹൈദരാബാദ്, എല്ലാം തകർന്നപ്പോഴും മുംബൈ നിരയിൽ പിടിച്ചുനിന്നത് ആ താരം മാത്രം; ഒരൊറ്റ മത്സരത്തിലെ റെക്കോഡുകൾ ഇങ്ങനെ

“ഏത് സമയത്താണോ എനിക്ക് ആ തീരുമാനം എടുക്കാൻ തോന്നിയത്: എന്നതാകും ഹാർദിക് പാണ്ഡ്യാ മത്സരം തുടങ്ങി കുറച്ച് സമയത്തിന് ശേഷം സ്വയം ചോദിച്ച് കാണും. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് മാത്രം ആണ് മുംബൈ നായകന് ഓർമ്മ ഉള്ളത്. ആ തീരുമാനം നയിച്ചതോ എതിരാളികളുടെ മടയിൽ സ്വന്തം ബോളര്മാരുടെ മരണത്തിലേക്കും. തുടക്കത്തിൽ ട്രാവിസ് ഹെഡും ശേഷം അഭിഷേക് ശർമ്മയും അതും കഴിഞ്ഞ ക്ളാസനും മാർക്രവും, എതിരാളികൾ എല്ലാവരും കൂടി ചേർന്നിട്ട് നായകനും പിള്ളേർക്കും സ്വന്തം മണ്ണിൽ ഒരുക്കിയ റൺ സദ്യയിൽ തളർന്ന് മുംബൈ തളർന്നപ്പോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവർക്ക് കിട്ടിയത് മുടക്കിയ കാശിനുള്ള പത്തിരട്ടി പ്രതിഫലമായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാതെ ബോളിങ് തിരഞ്ഞെടുത്ത ശേഷം തന്റെ വിശ്വസ്തൻ ബുംറയെ വെച്ച് കാണിച്ച ചൂതാട്ടത്തിന് കിട്ടിയത് വമ്പൻ പണി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് ഹൈദരാബാദാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് ക്ളാസൻ (34 പന്തിൽ 80), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോർഡ് സ്‌കോർ സമ്മാനിച്ചത്. മുമ്പ് ആർസിബി നേടിയ 263 ആയിരുന്നു ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ടോട്ടൽ. വലിയ നേട്ടങ്ങളോ കിരീടങ്ങളോ ഒന്നും ഇല്ലാത്ത ആർസിബി ആരാധകർ ആകെ ഉയർത്തിയിരുന്ന നേട്ടം ഇത് മാത്രമായിരുന്നു. ഇപ്പോഴിതാ അതും നഷ്ടപ്പെട്ടിരിക്കുന്നു.

ഇന്നത്തെ മുംബൈ ബോളര്മാരുടെ എക്കണോമി ഇങ്ങനെ ആയിരുന്നു. ബുംറ – 9 ഹാർദിക് – 11.5 കോറ്റ്സി – 14.2 ക്വെന – 16.5 മുലാനി – 16.5 ചൗള – 17 .  ഇതിൽ ആദ്യ 2 ഓവറുകൾ നന്നായി എറിഞ്ഞ ബുംറ അവസാന 2 ഓവറുകളിലാണ് പ്രഹരം ഏറ്റുവാങ്ങിയത്. എന്നാലും അദ്ദേഹത്തിന്റെ മികച്ച 2 ഓവറുകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഹൈദരാബാദ് 300 കടക്കുമായിരുന്നു എന്ന് പറയാം. അതിനാൽ തന്നെ ബുംറ ഇന്നും അഭിനന്ദനം അർഹിക്കുന്നുണ്ട്.

ഈ മത്സരത്തിൽ ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ പിറന്ന നേട്ടങ്ങൾ ഇവയൊക്കെയാണ്- ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ടോട്ടൽ, ആദ്യ 10 ഓവർ അവസാനിക്കുമ്പോൾ പിറന്ന ഏറ്റവും വലിയ സ്കോർ, അഭിഷേക് ശർമ്മ നേടിയത് ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ അർദ്ധ സെഞ്ചുറിയാണ്.

മുംബൈ ഇന്നിങ്സിലേക്ക് വന്നാൽ വരുന്നതും പോകുന്നവരുമായ താരങ്ങൾ എല്ലാം പൊരുതി നോക്കി ടീമിന് വിജയപ്രതീക്ഷകൾ നല്കുണ്ടെങ്കിലും അത് ഇന്നത്തെ ഉയർന്ന സ്കോർ പിറന്ന മത്സരത്തിൽ മതിയാകുമോ എന്ന് കണ്ടറിയണം. നിലവിൽ 14 ഓവറുകളിൽ 182 റൺസ് എടുത്ത് നിൽകുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് പിറന്ന മത്സരം എന്ന നേട്ടവും നൽകി കഴിഞ്ഞു .