ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്: ടോസ് വീണു, ഭാഗ്യം പരീക്ഷിക്കാതെ ഗംഭീര്‍, നോ സര്‍പ്രൈസ്

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പമ്പരയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ബോളിംഗ് തിരഞ്ഞെടുത്തു. പിച്ചില്‍ ഈര്‍പ്പം ഉണ്ടെന്നും തങ്ങള്‍ അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നെന്നുമാണ് ബോളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പറഞ്ഞത്.

പിച്ച് കഠിനമായി തോന്നുന്നു. ആദ്യ സെഷന്‍ സീമര്‍മാര്‍ക്ക് വളരെ നല്ലതായിരിക്കും. ഇതൊരു പുതിയ പരമ്പരയാണ്. അനുഭവസമ്പത്തും യുവത്വവും ഇടകലര്‍ന്ന ഒരു നല്ല ചിത്രമാണിത്. ഞങ്ങള്‍ മൂന്ന് സീമര്‍മാരുമായിട്ടാണ് ഇറങ്ങുന്നത്- ഷാന്റോ കൂട്ടിച്ചേര്‍ത്തു. ടോസ് നേടിയിരുന്നെങ്കില്‍ തങ്ങളും ആദ്യം ബോളിംഗ് ചെയ്യുമായിരുന്നെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

ഇത് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളായിരിക്കും. ഞങ്ങള്‍ നന്നായി തയ്യാറായിട്ടുണ്ട്. 10 ടെസ്റ്റ് മത്സരങ്ങള്‍ നോക്കുമ്പോള്‍ ഓരോ മത്സരവും പ്രധാനമാണ്. എന്നാല്‍ നമ്മുടെ മുന്നിലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് നല്ല തയ്യാറെടുപ്പ് ഉണ്ടായിരുന്നു. മൂന്ന് സീമര്‍മാരും രണ്ട് സ്പിന്നര്‍മാരും ടീമിലുണ്ട്- രോഹിത് പറഞ്ഞു. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ ബോളിംഗ് നിരയില്‍.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് (ഡബ്ല്യു), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: ഷാദ്മാൻ ഇസ്ലാം, സക്കീർ ഹസൻ, നജ്മുൽ ഹൊസൈൻ ഷാൻ്റോ (സി), മോമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ് (ഡബ്ല്യു), മെഹിദി ഹസൻ മിറാസ്, തസ്കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, നഹിദ് റാണ.