രോഹിത് ടെസ്റ്റിനില്ല, ഇന്ത്യയിലേക്ക് മടങ്ങും, പകരക്കാരനായി യുവതാരം ടീമിലേക്ക്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ കളിച്ചേക്കില്ല. പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന് പകരം യുവതാരം അഭിമന്യു ഈശ്വറിനെ ടീമിലുള്‍പ്പെടുത്തി. ബംഗ്ലാദേശ് പര്യടനത്തിലെ നിലവിലെ ഇന്ത്യ-എയുടെ നായകനായ ഈശ്വര്‍ നിലവില്‍ ബംഗ്ലാദേശ്-എയ്ക്കെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി മിന്നും ഫോമിലാണ്.

ബുധനാഴ്ച നടന്ന രണ്ടാം ഏകദിനത്തിന്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇടതു തള്ളവിരലിന് പരിക്കേറ്റത്. ഒരു സ്‌കാനിംഗിനായി ഫീല്‍ഡ് വിട്ട അദ്ദേഹത്തിന് ബംഗ്ലാദേശിന്റെ ഭൂരിഭാഗം ഇന്നിംഗ്സും നഷ്ടമായിരുന്നു.

എന്നിരുന്നാലും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 9-ാം സ്ഥാനത്ത് ബാറ്റിംഗിന് ഇറങ്ങിയ രോഹിത് 28 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചു. മത്സരശേഷം, തന്റെ തള്ളവിരലിന് സുഖമില്ലെന്നും കുറച്ച് സ്ഥാനചലനമുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു.

വൈദ്യപരിശോധനയ്ക്കായി രോഹിത് ഇന്ത്യയിലേക്ക് മടങ്ങുമെന്നും സുഖം പ്രാപിച്ചാല്‍ ടെസ്റ്റിനായി മടങ്ങിയെത്തുമെന്നുമാണ് രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം. എന്നാല്‍ തിരിച്ചെത്താനുള്ള സാദ്ധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ മറ്റ് ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. മുഹമ്മദ് ഷമിക്ക് പകരം മുകേഷ് കുമാറോ ഉംറാന്‍ മാലികോ ടീമിലെത്തും. പരിക്കില്‍നിന്ന് സുഖം പ്രാപിക്കുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരം സൗരഭ് കുമാറിന് വിളിയെത്തിയേക്കും.