'കൂടുതല്‍ വിശദീകരിക്കാന്‍ എനിക്ക് വിസ ഓഫീസിലല്ല ജോലി'; രൂക്ഷഭാഷയില്‍ പ്രതികരിച്ച് രോഹിത്

അപ്രതീക്ഷിത വിസ സങ്കീര്‍ണതകള്‍ കാരണം സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നതില്‍ ഇംഗ്ലണ്ട് ക്യാമ്പ് അസ്വസ്തമാണ്. പാകിസ്ഥാന്‍ പൈതൃകത്തില്‍ നിന്നുള്ള ബഷീറിന് വിസ അപേക്ഷയില്‍ കാലതാമസം നേരിട്ടതിനാല്‍ ഹൈദരാബാദില്‍ സ്‌ക്വാഡിനൊപ്പം കൃത്യസമയത്ത് എത്താന്‍ താരത്തിനായില്ല. ഇതേ തുടര്‍ന്ന് അബുദാബി പരിശീലന ക്യാമ്പില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രോഹിത്. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് സംസാരിച്ച രോഹിത് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ താന്‍ വിസ ഓഫീസില്‍ ഇരിക്കുന്നയാളല്ലെന്ന് പറഞ്ഞു.

എനിക്ക് ഷൊയിബ് ബഷീറിന്റെ അവസ്ഥ മനസിലാക്കാനാകും. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഞാന്‍ വിസ ഓഫീസില്‍ ഇരിക്കുന്നയാളല്ല. പക്ഷേ അയാള്‍ക്ക് അത് വേഗത്തില്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- രോഹിത് പറഞ്ഞു.

പാകിസ്ഥാന്‍ പാരമ്പര്യമുള്ളതിനെ തുടര്‍ന്ന് വിസ നിഷേധിക്കപ്പെട്ട ആദ്യ താരമല്ല ഷൊയ്ബ്. മൊയിന്‍ അലി, സാഖിബ് മഹ്‌മൂദ്, ഉസ്മാന്‍ ഖവാജ എന്നിവര്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ ഇതേ പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്.

വെറും ആറ് ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച് പരിചയമുള്ള ഷൊയ്ബ് ബഷീറിനെ വളരെ അപ്രതീക്ഷിതമായാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ക്ഷണിച്ചത്.

വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടീമില്‍ നാല് സ്പിന്നര്‍മാരെയും ഒരു ഫാസ്റ്റ് ബോളറെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read more

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍- സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.