'തിരിച്ച് വരവിന്റെ സൂചന കാണിച്ച് ഇന്ത്യ'; നാളെ എല്ലാം അവന്റെ കൈയിൽ

ആദ്യ ഇന്നിങ്സിലെ ക്ഷീണം രണ്ടാം ഇന്നിങ്സിൽ തീർത്ത് ഇന്ത്യ. ന്യുസിലാൻഡിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ദിവസം ഇന്ത്യ 231/3 എന്ന നിലയിൽ നിൽക്കുകയാണ്. 125 റൺസ് പുറകിലാണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. മികച്ച തുടക്കം നൽകിയാണ് ഓപ്പണർമാരായ യശസ്‌വി ജൈസ്വാളും രോഹിത് ശർമ്മയും മടങ്ങിയത്. ജയ്‌സ്വാൾ 52 പന്തുകളിൽ ആറ് ബൗണ്ടറികൾ അടക്കം 35 റൺസ് നേടി. രോഹിത് ശർമ്മ 63 പന്തിൽ ഒരു സിക്‌സും, 8 ഫോറം അടക്കം 52 റൺസ് നേടി.

ക്രീസിൽ ഇപ്പോൾ നിൽക്കുന്നത് സർഫ്രാസ് ഖാൻ ആണ്. താരം 78 പന്തിൽ 70 റൺസ് നേടി. വിരാട് കോഹ്ലി 102 പന്തിൽ 70 റൺസ് എടുത്ത് പുറത്തായപ്പോഴാണ് ഇന്നത്തെ കളി നിർത്തിയത്. ഇന്നലെ സംഭവിച്ച എല്ലാ പിഴവുകളും നികത്തി മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. മൂന്നാം ദിനം ആരംഭിച്ചപ്പോൾ ന്യുസിലാൻഡ് 134 റൺസിന്റെ ലീഡിലായിരുന്നു. രചിൻ രവീന്ദ്ര 134 റൺസും, ഠിം സൗതി 65 റൺസും നേടിയതോടെ അവർ 402 റൺസ് നേടി ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ലീഡ് സ്കോർ 356 റൺസ് ആയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകളും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി തങ്ങളുടെ മികവ് കാട്ടി.

മത്സരം സമനിലയിൽ പിടിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. എന്നാൽ ന്യുസിലാൻഡ് ബോളർമാർ മികച്ച പ്രകടനമാണ് നടത്തി വരുന്നത്. 125 റൺസ് നേടുകയും ഗംഭീര സ്കോർ അടിച്ച് കയറ്റുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് വിജയിക്കാനാകു. നാളത്തെ ദിവസം ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് നിർണായകമാണ്.