സഞ്ജു സാംസണല്ല!, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് തിരഞ്ഞെടുത്ത് മുന്‍ താരങ്ങള്‍

ടി20 പരമ്പരയില്‍ ഇന്ത്യ 3-0ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഗെയിമുകള്‍ ഏകപക്ഷീയമായിരുന്നു. പരമ്പരയില്‍ ഇന്ത്യ നിരവധി റെക്കോര്‍ഡുകളും രേഖപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന അവസാന ടി20യില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയപ്പോള്‍ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സിന് വിജയിച്ചു. 297/6 എന്ന സ്‌കോറിന് ശേഷം, ആതിഥേയര്‍ എതിരാളികളെ 164/7 എന്ന നിലയില്‍ ഒതുക്കി.

സഞ്ജുവിന്റെ പ്രകടനം ഏറ്റവും വലിയ പോസിറ്റീവ് ആയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അഭാവത്തില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വെറ്ററന്‍ ബാറ്റര്‍ അവസരം രണ്ടു കൈകൊണ്ടും സ്വീകരിച്ചെടുത്തു. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരങ്ങളായ സാബാ കരീമിനും പാര്‍ഥിവ് പട്ടേലിനും സഞ്ജുവിന്റെ പ്രകടനം മൂന്ന് ഗെയിമുകളില്‍ നിന്നുള്ള പ്രധാന നേട്ടമാണെന്ന് തോന്നിയില്ല.

എന്നെ സംബന്ധിച്ചിടത്തോളം, മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളം സംഭാവന ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി-യൂട്ടിലിറ്റി കളിക്കാരെ കണ്ടെത്തിയതാണ് ഏറ്റവും വലിയ പോസിറ്റീവ്. ഇത് സമീപഭാവിയില്‍ ഇന്ത്യയ്ക്ക് ഏരെ ഗുണകരമാകും- സാബ കരീം പറഞ്ഞു.

ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തില്‍ ഇന്ത്യക്ക് എപ്പോഴും ആശങ്കയുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ മാത്രമാണ് എപ്പോഴും ആശ്രയിച്ചിരുന്നത്. എന്നിരുന്നാലും, ബംഗ്ലാദേശിനെതിരായ പരമ്പര അത്തരം നിരവധി കളിക്കാരെ നമുക്ക് നല്‍കിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി ബാറ്റിലും പന്തിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഇപ്പോള്‍ അഭിഷേക് ശര്‍മ്മയും റിയാന്‍ പരാഗും വാഷിംഗ്ടണ്‍ സുന്ദറും ഉണ്ട്. റിങ്കു സിംഗിനും പന്തെറിയാം.

ഇന്ത്യക്ക് ഇപ്പോള്‍ ഏഴോ എട്ടോ ബൗളിംഗ് ഓപ്ഷനുകള്‍ ഉണ്ട്. അവരില്‍ ചിലര്‍ക്ക് ബാറ്റില്‍ മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയും. ഇത് മുന്‍കാലങ്ങളില്‍ നഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ ഒടുവില്‍ നമ്മുടെ രാജ്യത്തിന് മള്‍ട്ടി-ഡൈമന്‍ഷണല്‍ കളിക്കാര്‍ ഉണ്ടെന്ന് തോന്നുന്നു- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.