IND vs BAN: ബുംറ നയിച്ചു, പൊരുതാന്‍ പോലുമാകാതെ തിരിച്ചു കയറി ബംഗ്ലാദേശ്

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 149 റണ്‍സിന് പുറത്ത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റണ്‍സിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ പേസര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതല്‍ അപകടകാരി.

64 പന്തില്‍ 32 റണ്‍സെടുത്ത ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റന്‍ ദാസ് (42 പന്തില്‍ 22), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷന്റോ (30 പന്തില്‍ 20), മുഷ്ഫിഖര്‍ റഹീം (14 പന്തില്‍ എട്ട്), ശദ്മന്‍ ഇസ്‌ലാം (രണ്ട്), സാക്കിര്‍ ഹസന്‍ (മൂന്ന്), മൊമീനുള്‍ ഹഖ് (പൂജ്യം), ഹസന്‍ മഹ്‌മൂദ് (ഒന്‍പത്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

40 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഷാക്കിബ് അല്‍ ഹസനും ലിറ്റന്‍ ദാസും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. ഇന്ത്യയ്ക്കായി ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആറിന് 339 റണ്‍സെന്ന നിലയില്‍ വെള്ളിയാഴ്ച ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 37 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. 133 പന്തുകള്‍ നേരിട്ട അശ്വിന്‍ 113 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചറി നഷ്ടമായി. 86 റണ്‍സെടുത്ത താരത്തെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കുകയായിരുന്നു. 227 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്.