ശ്രീലങ്കന്‍ ഏകദിന ടീമിനെ കായിക മന്ത്രി തിരിച്ചുവിളിച്ചു

കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. ഇന്ത്യയിലേക്ക് വരാന്‍ കൊളംബോ വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ ഏകദിന ടീമിനെ കായികമന്ത്രി തിരിച്ചുവിളിച്ചു. തന്റെ അനുമതിയില്ലാതെ ടീം പ്രഖ്യാപനം നടത്തിയെന്ന്കുറ്റപ്പെടുത്തിയാണ് താരങ്ങളുടെ യാത്ര മന്ത്രി റദ്ദാക്കിയത്.

ക്രിക്കറ്റ് ടീമിനെ വിദേശ പര്യടനത്തിന് അയയ്ക്കുന്നതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൂട്ടി സര്‍ക്കാരില്‍ അനുവാദം വാങ്ങണമെന്നാണു നിയമം. ഇത് ലംഘിച്ചതിന്റെ പേരിലാണ് ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെടേണ്ട ഒന്‍പത് ഏകദിന ടീമംഗങ്ങളുടെ യാത്ര റദ്ദാക്കിയത്.

പത്ത് താരങ്ങളായിരുന്നു ഇന്നലെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറായി എയര്‍പോര്‍ട്ടിലെത്തിയത്. ഇവരില്‍ ഇടംകയ്യന്‍ സ്പിന്നര്‍ സചിത് പതിരാന നേരത്തെ തന്നെ വിമാനം കയറിയിരുന്നു. ബാക്കി ഒന്‍പത് പേരെ മടക്കി അയക്കുകയായിരുന്നു.

അതെസമയം ഏകദിന പരമ്പരയ്ക്കായി ലങ്കന്‍ ടീം ഇന്ന് ഇന്ത്യയിലെത്തും എന്നാണ് സൂചന. ക്രിക്കറ്റ് ബോര്‍ഡ് ക്ഷമാപണം നടത്തിയതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് ലങ്കന്‍ താരങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ട്. പതിനാറംഗ ടീമിലെ ബാക്കി ഏഴുപേര്‍ ടെസ്റ്റ് ടീമിലെ അംഗങ്ങളാണ്.