IPL 2024: എടാ ചെറുക്കാ സൂക്ഷിച്ച് നോക്കി പറയുക, പന്തും സഞ്ജുവും തമ്മിലുള്ള സംഭാഷണ വീഡിയോ ഏറ്റെടുത്ത് ആരാധകർ; സംഭവം ഇങ്ങനെ

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 12 റൺസിനാണ് ടീം വിജയം സ്വന്തമാക്കിയത്. റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്ത രാജസ്ഥാൻ മറുപടിയായി ഡൽഹിക്ക് നേടാൻ സാധിച്ചത് 173 റൺസ് മാത്രമാണ്. ഡേവിഡ് വാർണർ 49 ട്രിസ്റ്റാൻ സ്റ്റബ്സ് 44 എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് മദ്യ ഓവറുകലുകളിലും അവസാന ഓവറുകളിലും മനോഹരമായി പന്തെറിഞ്ഞ രാജസ്ഥാൻ വിജയം ഉറപ്പിക്കുക ആയിരുന്നു. ടീമിനായി ചഹാൽ, ബർഗർ എന്നിവർ രണ്ട് വിക്കറ്റുകളും ആവേഷ് ഖാൻ ഒരു വിക്കറ്റും തിളങ്ങി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. സമീപകാലത്ത് ഗംഭീര ഫോമിൽ എല്ലാ ഫോര്മാറ്റിലും കളിക്കുന്ന ജയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമാകുന്നു. ജയ്‌സ്വാളിന്റെ (5) വിക്കറ്റ് നഷ്ടമാകുമ്പോൾ 2 ഓവറുകൾ മാത്രമായിരുന്നു കഴിഞ്ഞത്. മുകേഷിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു യുവതാരം. പിന്നാലെ എത്തിയ നായകൻ സഞ്ജു ആകട്ടെ തുടർച്ചായി മൂന്ന് ബൗണ്ടറികൾ അടിച്ചെങ്കിലും ആറാം ഓവറിൽ ഖലീലിന്റെ പന്തിൽ 14 റൺസ് എടുത്താണ് മടങ്ങിയത്. എട്ടാം ഓവറിൽ ബട്‌ലറും (11) കുൽദീപിന് ഇരയായി മടങ്ങിയതോടെ രാജസ്ഥാൻ പരുങ്ങി. അവസാനം റിയാൻ 150 പോലും കടക്കില്ല എന്ന് കരുതിയ സ്കോർ റിയാൻ പരാഗിന്റെ കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് വരെ എത്തുക ആയിരുന്നു.

ഏറെ ഇടവേളക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ പന്തും ഡൽഹിയിലെ തന്നെ മുൻ സഹതാരവും ആയിരുന്ന സഞ്ജുവും തമ്മിലുള്ള പോരാട്ടമായിട്ടാണ് പോരിനെ വിലയിരുത്തിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം കളിയുടെ സമയത്ത് ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും അത് ആരംഭിക്കുന്നതിന് മുമ്പ് വളരെ പ്രകടമായിരുന്നു. സഞ്ജു സാംസണും ഋഷഭ് പന്തും ടോസിൽ ഒരു രസകരമായ നിമിഷത്തിന്റെ ഭാഗമായി. സഞ്ജു നാണയം വായുവിലേക്ക് എറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അത് സംഭവിച്ചത്, ഋഷഭ് പന്ത് ശരിയായ കോൾ ചെയ്‌തെന്ന് മാച്ച് റഫറി പറഞ്ഞതിന് പിന്നാലെയാണ് അത് സംഭവിച്ചത്.

ശ്രീനാഥ് ടോസിൻ്റെ ഫലം വെളിപ്പെടുത്തുമ്പോൾ, സാംസൺ ഋഷഭ് പന്തിനോട് പറഞ്ഞു: “ധ്യാൻ സേ ദേഖ്നാ”( സൂക്ഷിച്ച് നോക്കി പറയുക). എന്തായാലും ഇന്ത്യയുടെ ഭാവി ക്രിക്കറ്റ് പ്രതീക്ഷകളായ രണ്ട് പേരുടെ പോരാട്ടത്തിൽ ഇരുവർക്കും ബാറ്റിംഗിൽ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും സഞ്ജുവിന്റെ ടീം തന്നെ ജയിച്ചുകയറുക ആയിരുന്നു.