IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള മല്‍സരത്തില്‍ വിലക്കിനെ തുടര്‍ന്ന് തനിക്കു പുറത്തിരിക്കേണ്ടി വന്നതാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തിരിച്ചടിയായതെന്ന് നായകന്‍ ഋഷഭ് പന്ത്. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമായിരുന്നുവെന്നും ടീം പ്ലേഓഫില്‍ എത്തുമായിരുന്നുവെന്നും പന്ത് പറഞ്ഞു.

സീസണിന്റെ തുടക്കത്തില്‍ ഞങ്ങള്‍ക്കു ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ചില പരിക്കുകള്‍ ടീമിനെ ബാധിച്ചു. അവസാനത്തെ മല്‍സരത്തിനു ശേഷവും ഞങ്ങള്‍ക്കു പ്ലേഓഫ് സാധ്യതയുണ്ടായിരുന്നു. ആര്‍സിബിയുമായുള്ള അവസാനത്തെ മല്‍സരത്തില്‍ എനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കു പ്ലേഓഫിനു യോഗ്യത നേടാന്‍ കൂടുതല്‍ സാധ്യത ഉണ്ടായിരുന്നു- പന്ത് ലഖ്‌നൗവിനെതിരായ മത്സരത്തിന് ശേഷം പറഞ്ഞു.

മൂന്നാം തവണയും കുറഞ്ഞ ഓവര്‍ ആവര്‍ത്തിച്ചതു കാരണമാണ് ആര്‍സിബിയുമായുള്ള മല്‍സരം റിഷഭിനു നഷ്ടമായത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ അക്ഷര്‍ പട്ടേലായിരുന്നു ടീമിനെ നയിച്ചത്. മത്സരത്തില്‍ ഡിസി 47 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി.

തന്റെ വിലക്കാണ് ഡിസിയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചതെന്ന റിഷഭിന്റെ അഭിപ്രായത്തെ സോഷ്യല്‍ മീഡിയ പരിഹസിക്കുകയാണ് ആരാധകര്‍. റിഷഭ് പന്തിന്റെ അഹങ്കാരമാണ് ഇത് വെളിവാക്കുന്നതും ആദ്യമേ നന്നായി കളിച്ചിരുന്നെങ്കില്‍ കാല്‍ക്കുലേറ്ററുമായി ഇരിക്കേണ്ട ആവശ്യം വരില്ലായിരുന്നെന്നും ആരാധകര്‍ പരിഹസിച്ചു.