ഐപിഎല്‍ 2025: മെഗാ ലേലത്തിന് മുമ്പുള്ള മുംബൈയുടെ ഒന്നാം നമ്പര്‍ നിലനിര്‍ത്തല്‍, അത് രോഹിത്തോ ഹാര്‍ദ്ദിക്കോ ബുംറയോ അല്ല!

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുന്ന താരങ്ങളില്‍ സൂര്യകുമാര്‍ യാദവിന് തങ്ങളുടെ ആദ്യ പരിഗണന നല്‍കണമെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ്. പ്രതിഭകളുടെ സമ്പത്ത് കാരണം മുംബൈ ഇന്ത്യന്‍സ് കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍, രോഹിത് ശര്‍മ്മയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും മുന്നില്‍ സൂര്യകുമാറാണ് വ്യക്തമായ ആദ്യ ചോയ്സ് എന്ന് ഹോഗ് വിശ്വസിക്കുന്നു.

അതിനിടെ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മാര്‍ക്ക് ബൗച്ചറെ മാറ്റിയാണ് മുംബൈ ഇന്ത്യന്‍സ് ജയവര്‍ധനെയെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ബൗച്ചറിന് കീഴില്‍ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്.

ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ഏതെല്ലാം കളിക്കാരെ ടീമില്‍ നിലനിര്‍ത്തണം എന്ന് തീരുമാനിക്കുകയാണ് ജയവര്‍ധനെയ്ക്ക് മുന്‍പിലെ ആദ്യ വെല്ലുവിളി. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 31 ആണ്.

നായകന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ജയ്പ്രീത് ബുമ്ര എന്നിവരെ മുംബൈ നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ അതേസമയം രോഹിത് ശര്‍മ്മ ടീം വിടുമെന്ന സംസാരങ്ങളും ശക്തമാണ്. ജയവര്‍ധനെയുടെ വരവോടെ ഇക്കാര്യത്തില്‍ സമന്വയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.