ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. ബാറ്റിംഗിലും ബൗളിംഗിലും ഒരു സ്വാധീനവും ചെലുത്താൻ കഴിയാതെ നിലവിലെ ചാമ്പ്യന്മാർ എല്ലാ ഗെയിം ഡിപ്പാർട്ട്‌മെൻ്റുകളിലും പിറകിൽ പോയതോടെ പഞ്ചാബ് യാതൊരു ബുദ്ധിമുട്ടും കൂടാതെ ജയിച്ചുകയറി. ചെന്നൈ ആകട്ടെ സ്വന്തം മണ്ണിൽ അതിദയനീയമായി പരാജയപ്പെട്ടതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഒന്നും അവസാനിച്ചില്ലെങ്കിലും മറ്റൊരു പണി കിട്ടിയിരിക്കുകയാണ്. മിക്ക പ്രധാന പേസർമാരും പരിക്കിന്റെ പിടിയിൽ ആയത് ചെന്നൈക്ക് പണി ആകും. കൂടാതെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ കളിക്കാൻ നാട്ടിലേക്ക് പുറപ്പെടുന്നടുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാകും.
തുഷാർ ദേശ്പാണ്ഡെയ്ക്ക് സുഖമില്ലാത്തതിനാൽ പഞ്ചാബിനെതിരായ മത്സരം നഷ്ടമായി, അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. മതീശ പതിരണയും പരിക്ക് കാരണം ഇന്നലെ ഇറങ്ങില്ല. താരം രണ്ടു മത്സരങ്ങൾ കഴിഞ്ഞേ തിരിച്ച് വരൂ. കൂടാതെ ഇന്നലെ ഒരു പന്ത് എറിഞ്ഞ ശേഷം ഹാംസ്ട്രിംഗ് പരിക്ക് കാരണം ദീപക് ചാഹറിന് തൻ്റെ മുഴുവൻ ഓവറുകളുടെ ക്വാട്ട പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ചെന്നൈ വലിയ കുഴപ്പത്തിലാണെന്നും ബൗളർമാർ കൃത്യസമയത്ത് സുഖം പ്രാപിച്ചില്ലെങ്കിൽ അവരുടെ പ്ലേ ഓഫിൽ കളിക്കാനുള്ള സാധ്യത അവസാനിക്കുമെന്നും മുൻ ഇന്ത്യ, സിഎസ്‌കെ കളിക്കാരൻ ഇർഫാൻ പത്താൻ കരുതുന്നു.
“മഞ്ഞിൻ്റെ സാന്നിധ്യമുണ്ടായിട്ടും അവർ എസ്ആർഎച്ചിനെതിരായ ഗെയിം വിജയിച്ചു. കാരണം അവരുടെ തുറുപ്പുചീട്ടായ പതിരണയായിരുന്നു. അവൻ എപ്പോൾ മടങ്ങിവരുമെന്ന് ഞങ്ങൾക്ക് അറിയില്ല. മുസ്തഫിസുർ റഹ്മാൻ ഇനി കളിക്കില്ല. ദീപക് ചാഹറിന് പരിക്കേറ്റു. തുഷാർ ദേശ്പാണ്ഡെയ്ക്ക് സുഖമില്ല.”
Read more
“സിഎസ്‌കെയ്ക്ക് ശരിയായ ഫാസ്റ്റ് ബൗളർ ലഭ്യമല്ല. അവർ വലിയ പ്രശ്‌നത്തിലാണ്, പ്രശ്‌നം തുടർന്നാൽ അവർക്ക് പ്ലേ ഓഫ് ബർത്ത് നഷ്‌ടമാകും, ”സ്റ്റാർ സ്‌പോർട്‌സിൽ ഇർഫാൻ പത്താൻ പറഞ്ഞു.