'ഷമിയുടേത് വെറും ഷോ, മകള്‍ക്ക് ഗിറ്റാറും ക്യാമറയും വാങ്ങി കൊടുത്തില്ല'; ഇന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരെ മുന്‍ ഭാര്യ

ഇന്ത്യന്‍ ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി അടുത്തിടെ മകള്‍ ഐറയുമായി കൂടിക്കാഴ്ച നടത്തി. താരം മാളില്‍ മകളുമൊത്ത് ഷോപ്പിംഗ് നടത്തുന്നതിന്റെയും മറ്റും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഷമിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് വേര്‍പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാന്‍. ഷമി മകളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും ഐറയ്ക്ക് ഒരു ഗിറ്റാറും ക്യാമറയും വാങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ ഷമി അത് വാങ്ങി നല്‍കിയില്ലെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു.

ആ കൂടിക്കാഴ്ച വെറും ഷോ മാത്രമായിരുന്നു. എന്റെ മകളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിട്ട് കുറച്ചു ദിവസമായി. അതു പുതുക്കാന്‍ ഷമിയുടെ ഒപ്പ് ആവശ്യമാണ്. അതിനായാണ് മകളെ ഷമിയുടെ അടുത്തേക്ക് പറഞ്ഞയച്ചത്. പക്ഷേ, ഷമി ഒപ്പിട്ടില്ല. മകളെയും കൂട്ടി ഷമി ഷോപ്പിംഗ് മാളില്‍ പോയി.

ഷമി പരസ്യം ചെയ്യുന്ന കമ്പനിയുടെ ഷോപ്പിലേക്കാണ് അവളെ കൊണ്ടുപോയത്. അവിടെനിന്ന് മകള്‍ ഷൂസും വസ്ത്രങ്ങളും വാങ്ങി. അവിടെ ഷമിക്ക് ഒരു പൈസ പോലും കൊടുക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് മകളെ അവിടെത്തന്നെ കൊണ്ടുപോയത്. എന്റെ മകള്‍ക്ക് ഒരു ഗിറ്റാറും ക്യാമറയും വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും ഷമി വാങ്ങിക്കൊടുത്തുമില്ല- ഹസിന്‍ ജഹാന്‍ ആരോപിച്ചു.

മകളുടെ കാര്യങ്ങള്‍ ഷമി ഒരിക്കലും അന്വേഷിക്കാറില്ല. സ്വന്തം കാര്യം മാത്രം നോക്കാനേ ഷമിക്കു സമയമുള്ളൂ. ഏതാണ്ട് ഒരു മാസം മുന്‍പ് ഷമി മകളെ കണ്ടിരുന്നു. അന്ന് സമൂഹമാധ്യമങ്ങളില്‍ അതേക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്ത് കണ്ടില്ല. ഇത്തവണയും ഒന്നും പോസ്റ്റ് ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെയൊരു വിഡിയോ പങ്കുവച്ചതെന്ന് തോന്നുന്നു- ഹസിന്‍ ജഹാന്‍ പറഞ്ഞു.

ഷമിയും ഹസിനും 2014-ല്‍ വിവാഹിതരായി. 2015-ല്‍ മകള്‍ ഐറ ജനിച്ചു. എന്നിരുന്നാലും, 2018-ല്‍ ഷമിയ്ക്കും കുടുംബാംഗങ്ങള്‍ക്കെതിരെയും ഗാര്‍ഹിക പീഡനം ആരോപിച്ച് ജഹാന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഹസിന്‍ ചില ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.