വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വെച്ച് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ മെന്റർ ആയ വിരേന്ദ്ര സെവാഗുമായുള്ള വാക്പോരുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരമായ ഗ്ലെൻ മാക്‌സ്‌വെൽ. സെവാഗ് ടീമിന്റെ മെന്ററായ സമയത്ത് താൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചെന്നും, അത്രയും നാൾ ആരാധനയോടെ നോക്കി നിന്ന താരം പിന്നീട് എന്റെ ജീവിതത്തിലെ മോശമായ പാഠമായി മാറുമെന്നും കരുതിയില്ല എന്ന് മാക്സ്‌വെല്‍ തന്‍റെ പുസ്തകമായ ‘ഷോമാനി’ല്‍ കുറിച്ചു.

ഗ്ലെൻ മാക്‌സ്‌വെൽ പറയുന്നത് ഇങ്ങനെ:

“ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ഞാൻ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ നായകനാകുമെന്ന് സെവാ​ഗ് പറഞ്ഞു. പഞ്ചാബിൽ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. പിന്നാലെ സെവാ​ഗ് ടീമിന്റെ മെന്റർ സ്ഥാനത്തേയ്ക്ക് എത്തി. ടീം ഏത് രീതിയിൽ വേണമെന്നൊക്കെ ടെസ്റ്റ് പരമ്പരക്കിടെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് അന്ന് കരുതി. എന്നാല്‍ അധികം വൈകാതെ ആ ധാരണ തെറ്റാണെന്ന് മനസിലായി”

ഗ്ലെൻ മാക്‌സ്‌വെൽ തുടർന്നു:

“സീസണിലെ അവസാന മത്സരത്തില്‍ 73 റണ്‍സിന് പഞ്ചാബ് ഓള്‍ ഔട്ടായി. വാര്‍ത്താസമ്മേളനത്തിൽ സെവാഗ് എല്ലാ കുറ്റവും എന്റേത് മാത്രമെന്ന് പറഞ്ഞു. എന്റെ ഉത്തരവാദിത്തക്കുറവാണ് പരാജയത്തിന് കാരണമെന്നായിരുന്നു സെവാ​ഗിന്റെ വാക്കുകൾ. പിന്നീട് ടീമിന്‍റെ പ്രധാന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് എന്നെ പുറത്താക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ എന്റേത് മാത്രമാക്കി. അതോടെ സെവാ​ഗിന്റെ ആരാധകനായിരുന്ന എനിക്ക് ഇന്ത്യൻ മുൻ താരത്തോടുള്ള എല്ലാ ബഹുമാനവും നഷ്ടമായി”

അദ്ദേഹം വ്യക്തമാക്കി:

“ഇക്കാര്യം ഞാന്‍ സെവാ​ഗിനെ അറിയിക്കുകയും ചെയ്തിരുന്നു. ഒരു ആരാധകനെ എനിക്ക് വേണ്ടെന്നാണ് അന്ന് സെവാ​ഗ് പ്രതികരിച്ചത്. പിന്നീട് ഒരിക്കലും ഞാനും സെവാ​ഗും പരസ്പരം സംസാരിച്ചിട്ടില്ല. പഞ്ചാബിനൊപ്പമുള്ള കാലം കഴിഞ്ഞുവെന്ന് എനിക്ക് മനസിലായി. സെവാഗിനെ നിലനിര്‍ത്തിയാൽ അത് വലിയ തിരിച്ചടിയാകുമെന്ന് ഞാൻ പഞ്ചാബ് ഉടമകളെ അറിയിച്ചു” മാക്‌സ്‌വെൽ പറഞ്ഞു.