രഞ്ജി ട്രോഫി 2024-25: തമിഴ്നാടിനെതിരെ തോല്‍വി ഒഴിവാക്കാന്‍ തകര്‍ത്ത് അഭിനയിച്ച് നവ്ദീപ് സൈനി, വിമര്‍ശനം

ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി-തമിഴ്‌നാട് രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിനം തോല്‍വി ഒഴിവാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. അതേസമയം തമിഴ്നാട് വിജയത്തിന് രണ്ട് വിക്കറ്റ് മാത്രം അകലെ കാല്‍തട്ടിവീണു.

ഇതിനിടെ ഡല്‍ഹി പേസര്‍ നവ്ദീപ് സെയ്നി പരിക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. താരം 64 പന്തില്‍ പുറത്താകാതെ 15 റണ്‍സ് നേടി. മത്സരത്തില്‍ ബാറ്റിംഗിനിടെ ബോളറുടെ ബൗണ്‍സര്‍ സൈനിയുടെ ഹെല്‍മെറ്റില്‍ കൊണ്ടു. എന്നാല്‍ താന്‍ ഓക്കെയാണെന്നും ബാറ്റിംഗ് തുടരാമെന്നും താരം സിഗ്നല്‍ നല്‍കി. എന്നിരുന്നാലും, കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം താരം നിലത്തു വീണു. ഡല്‍ഹിയെ സമനിലയില്‍ തളച്ചിടാന്‍ സമയം പാഴാക്കാനാണ് അദ്ദേഹം പരിക്ക് മെനഞ്ഞതെന്നാണ് റീപ്ലേകള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തിന് ശേഷം അമ്പയര്‍മാര്‍ മോശം വെളിച്ചം ചൂണ്ടിക്കാട്ടി മത്സരം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന് 3 പോയിന്റ് ലഭിച്ചു. ഡല്‍ഹിക്കും ഒരു പോയിന്റ് ലഭിച്ചു. മത്സരത്തില്‍ ഒരു ഇന്നിംഗ്സിന് ജയിച്ചിരുന്നെങ്കില്‍ തമിഴ്‌നാടിന് ഏഴ് പോയിന്റ് ലഭിക്കുമായിരുന്നു. ഒരു സമ്പൂര്‍ണ്ണ വിജയത്തിന് ടീമിന് ആറ് പോയിന്റ് ലഭിക്കും. അതേസമയം ഒരു ഇന്നിംഗ്‌സിലോ 10 വിക്കറ്റിന്റെ വിജയത്തിനോ ബോണസ് പോയിന്റും ലഭിക്കും.

സായ് സുദര്‍ശന്റെ ഇരട്ട സെഞ്ചുറിയുടെ സഹായത്തോടെ തമിഴ്നാട് ആദ്യ ഇന്നിംഗ്‌സില്‍ 674 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറും രഞ്ജന്‍ പോളും സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 266 റണ്‍സിന് പുറത്തായി. ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്സില്‍ ഡല്‍ഹി 193/8 എന്ന നിലയിലായിരുന്നു.