തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്ന കളിക്കാരനാണ് മലയാളി താരം സഞ്ജു സാംസൺ. തന്റെ കരിയറിൽ അകെ ഒരു ഐസിസി ടൂർണമെന്റിൽ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. അതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജു അവസാന രണ്ട് ടി-20 മത്സരങ്ങളും പൂജ്യത്തിന് പുറത്തായിരുന്നു.

ഇനി ഈ വർഷം നടക്കാൻ പോകുന്ന ഇന്ത്യൻ മത്സരങ്ങളിൽ താരത്തിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ദുലീപ് ട്രോഫിയിൽ സഞ്ജുവിന് അപ്രതീക്ഷിതമായ വിളി ലഭിക്കുകയായിരുന്നു. ഇന്ത്യ ഡി ടീമിന് ആദ്യ ഇന്നിങ്‌സുകളിൽ സഞ്ജു മങ്ങിയെങ്കിലും ഇന്ന് നടന്ന മത്സരത്തിൽ ഗംഭീര പ്രകടനമാണ് താരം നടത്തിയത്. 83 പന്തുകൾ നേരിട്ട സഞ്ജു 10 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 89 റൺസ് ആണ് നേടിയത്.

മത്സരത്തിന്റെ രണ്ടാം ദിനത്തിൽ സഞ്ജു സെഞ്ച്വറി നേടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടി-20 മത്സരങ്ങളിൽ സഞ്ജുവിന് സീറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. നാളെ അദ്ദേഹം സെഞ്ചുറി നേടിയാൽ ടീമിലേക്കുള്ള വിളി ഉറപ്പാണ്.

ഈ വർഷത്തെ ദുലീപ് ട്രോഫിയിൽ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് പരിശീലകനായ ഗൗതം ഗംഭീർ അടുത്ത ഇന്ത്യൻ മത്സരങ്ങളിലേക്ക് ടീമിനെ സജ്ജമാകുന്നത്. ഇത് പോലെ മികച്ച ഫോമിൽ സഞ്ജു തുടർന്നാൽ അദ്ദേഹത്തിന് ടി-20, ഏകദിന മത്സരങ്ങളിൽ ഇനിയും അവസരങ്ങൾ ലഭിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 306-5 എന്ന നിലയിലാണ് ഇന്ത്യ ഡിയുടെ സ്‌കോര്‍.