സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ബിസിസിഐ ഏറ്റവും കൂടുതൽ തഴയുന്നതും അദ്ദേഹത്തെയാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. അതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് താരത്തിനെ സംബന്ധിച്ച് ഒരു നെഗറ്റീവ് ഇമ്പാക്ട് ആയി മാറി.

ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിന്റെ ഭാഗമാണ് അദ്ദേഹം. രണ്ട് ഇന്നിങ്‌സുകളിൽ നിന്ന് ആദ്യ കളിയിൽ 5 റൺസും അടുത്ത കളിയിൽ 40 റൺസും ആണ് അദ്ദേഹം നേടിയത്. ബംഗ്ലാദേശ് പര്യടനത്തിൽ സഞ്ജുവിന് ചിലപ്പോൾ ഏതെങ്കിലും താരം വിശ്രമത്തിന് പോയാൽ അവസരം ലഭിച്ചേക്കും. എന്നാൽ ഇനിയുള്ള അന്താരാഷ്ട്ര മൽസരങ്ങളിൽ തിരഞ്ഞെടുക്കുന്ന താരങ്ങൾ എല്ലാവരും വിശ്രമത്തിലേക്ക് പോകാതെ മത്സരങ്ങൾക്ക് വേണ്ടി തയ്യാറാകണം എന്നാണ് ഗൗതം ഗംഭീറിന്റെ നിർദേശം.

ബംഗ്ലാദേശ് പര്യടനം കഴിഞ്ഞാൽ ഉടൻ തന്നെ ന്യുസിലാൻഡുമായുള്ള മൂന്ന് ടെസ്റ്റ് പരമ്പരകൾ ആരംഭിക്കും. അതിൽ സഞ്ജുവിന് സീറ്റ് ഇല്ല എന്ന് ഉറപ്പാണ്. അതിന് ശേഷം സൗത്ത് ആഫ്രിക്കയുമായുള്ള നാല് ടി-20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ റിഷബ് പന്തിനാണ് അവസരം ലഭിക്കുക. ഇപ്പോൾ നടന്ന ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം ആയിരുന്നു പന്ത് കാഴ്ച വെച്ചിരുന്നത്. അതിന് ശേഷം നടക്കാൻ പോകുന്നത് ബോർഡർ ഗാവസ്‌കർ ട്രോഫിയാണ്. അതിലും സഞ്ജുവിന് അവസരം ലഭിക്കില്ല.

ടെസ്റ്റിൽ ഇത് വരെ തന്റെ അരങ്ങേറ്റം നടത്താത്ത സഞ്ജുവിനേക്കാൾ ബിസിസിഐ പ്രാധാന്യം കൊടുക്കുന്നത് കെ എൽ രാഹുലിനും, പന്തിനും, ധ്രുവ് ജുറലിനുമാണ്. നിലവിൽ സഞ്ജുവിന് മികവ് തെളിയിക്കാൻ ഈ വർഷം ഇനി ഇന്ത്യൻ ടീമിൽ അവസരങ്ങൾ ഇല്ല എന്ന് തന്നെ പറയാം. സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ ഏതെങ്കിലും താരം വിശ്രമത്തിൽ പോയാൽ മാത്രമായിരിക്കും സഞ്ജുവിന് അവസരം ലഭിക്കുക. ഉടൻ തന്നെ ഔദ്യോഗീക വിവരങ്ങൾ ലഭിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.