'അക്കാര്യത്തില്‍ സെവാഗും പന്തും സമാനര്‍'; നിരീക്ഷണവുമായി ആകാശ് ചോപ്ര

ടെസ്റ്റ് ക്രിക്കറ്റിലെ ഋഷഭ് പന്തിന്റെ ബാറ്റിംഗ് പ്രതിഭയെ അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവില്‍ സെഞ്ച്വറി നേടിയ പന്തിനെക്കുറിച്ച് സംസാരിച്ച ചോപ്ര, വിരേന്ദര്‍ സെവാഗിനെപ്പോലെ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് പരാമര്‍ശിച്ചു.

വീരേന്ദര്‍ സെവാഗിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അവന്‍ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍, അവന്‍ ടി20 രാജാവാകുമെന്ന് നിങ്ങള്‍ക്ക് തോന്നി. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം ഏറെ തിളങ്ങി. ഇതിനോട് സമാനമാണ് ഋഷഭ് പന്തിന്‍റെ കാര്യവും. ടി20 മത്സരങ്ങളില്‍ അദ്ദേഹം ബോളര്‍മാരെ നശിപ്പിക്കുമെന്ന് തോന്നുന്നു. പക്ഷേ ടെസ്റ്റില്‍ ബോളര്‍മാരെ തനിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹം അനുവദിക്കുന്നില്ല- ആകാശ് ചോപ്ര പറഞ്ഞു.

ഋഷഭ് പന്തിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ച ചോപ്ര, തിരിച്ചുവരവ് എപ്പോഴും ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ബംഗ്ലാദേശിനെതിരെ പന്ത് അത് എളുപ്പമാക്കിയെന്നും പറഞ്ഞു.

തിരിച്ചുവരലുകള്‍ അരങ്ങേറ്റ മത്സരം കളിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. കാരണം നിങ്ങള്‍ ഇതിനകം ഒരുപാട് കടന്നുപോയിട്ടുണ്ട്. നിങ്ങള്‍ ഗെയിമിലേക്ക് മടങ്ങുമ്പോള്‍ ആളുകള്‍ നിങ്ങളെ വേഗത്തില്‍ വിലയിരുത്താന്‍ തുടങ്ങും- ചോപ്ര കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പന്ത് തന്റെ ആറാം സെഞ്ച്വറി നേടി, ശുഭ്മാന്‍ ഗില്ലിനൊപ്പം 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിന് 515 റണ്‍സ് വിജയലക്ഷ്യം നല്‍കിയപ്പോള്‍ ശുഭ്മാന്‍ തന്റെ അഞ്ചാം സെഞ്ച്വറി നേടി. മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 234 ല്‍ ഒതുക്കി 280 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിച്ചു.