ശ്രീലങ്കന്‍ പര്യടനം: റിയാന്‍ പരാഗിന് മുമ്പ് ഇന്ത്യ പരിഗണിച്ച് 21-കാരനായ ആ താരത്തെ!

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഈ മാസം 27ന് ടി20 പരമ്പരയോടെ ആരംഭിക്കും. പര്യടനത്തിനായി ഇന്ത്യന്‍ ടീം ഇതിനോടകം ലങ്കയിലെത്തി കഴിഞ്ഞു. ടീമിന്റെ മുഖ്യപരിശീലകനായ ശേഷം ഗൗതം ഗംഭീറിന്റെ ആദ്യ നിയോഗം കൂടിയായതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന പരമ്പരയാകും. ടി20യിലും ഏകദിനത്തിലും കോള്‍ അപ്പ് നേടിയ യുവതാരങ്ങളില്‍ ഒരാളാണ് റിയാന്‍ പരാഗ്. എന്നിരുന്നാലും, മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ വളര്‍ന്നുവരുന്ന താരത്തിന്റെ പരിക്ക് മൂലമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ശ്രീലങ്കന്‍ പര്യടനത്തിനുള്ള വൈറ്റ് ബോള്‍ ടീമില്‍ റിയാന്‍ പരാഗിനെ തിരഞ്ഞെടുത്തത് യുവ ഇടംകൈയ്യന്‍ ബാറ്റര്‍ തിലക് വര്‍മ്മയ്ക്ക് പരിക്കേറ്റതിനാലാണ്. ഐപിഎല്‍ 2024 കാമ്പെയ്നിനിടെ എംഐ ബാറ്ററുടെ ഇടതു കൈയ്ക്ക് പരിക്കേറ്റിരുന്നു. കളിയോടുള്ള റിയാന്‍ പരാഗിന്റെ മെച്ചപ്പെട്ട മനോഭാവം സെലക്ടറെ ആകര്‍ഷിച്ചു.

പരാഗ് വളരെ കഴിവുള്ളവനാണ്, കൂടാതെ ഗെയിമിനോടുള്ള തന്റെ മനോഭാവം പല നിലകളില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അവന്‍ ഇപ്പോള്‍ വിക്കറ്റില്‍ തുടരാന്‍ നോക്കുകയാണ്. അവന് മാന്യമായി ബോള്‍ ചെയ്യാന്‍ കഴിയും, കൂടാതെ മികച്ച ഫീല്‍ഡറുമാണ്. സെലക്ടര്‍മാര്‍ അവനെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നു- ബിസിസിഐയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

അടുത്തിടെ അവസാനിച്ച സിംബാബ്വെയ്ക്കെതിരായ ടി20 ഐ പരമ്പരയിലാണ് റിയാന്‍ പരാഗ് ഇന്ത്യന്‍ ടീമിലേക്കുള്ള കന്നി കോള്‍ അപ്പ് നേടിയത്. പരമ്പരയില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍നിന്ന് 25 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഈ മോശം പ്രകടനത്തിനിടയിലും, ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 ഐ പരമ്പരയില്‍ പരാഗിന് വീണ്ടും അവസരം ലഭിച്ചു.