ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തെ കുറിച്ച് കമൻ്റ് ചെയ്ത് മുൻ ഇന്ത്യ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്ക്. തൻ്റെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ പ്രാരംഭ ഘട്ടത്തിൽ കെഎൽ രാഹുലിനെക്കുറിച്ച് ധോണി ഒരു അഭിപ്രായം പറഞ്ഞിരുന്നതായി കാർത്തിക്ക് ഓർത്തു.

മറ്റ് കമൻ്റേറ്റർമാരുമായുള്ള സംഭാഷണത്തിൽ, എംഎസ് ധോണി രാഹുലിനെ ഒരുപാട് വിശ്വസിച്ചു എന്നും ഇന്ത്യൻ ടീമിന് വേണ്ടി എല്ലാ ഫോർമാറ്റ് ഓപ്പണറാകാൻ അദ്ദേഹത്തിന് കഴിയുമെന്നും വിശ്വസിച്ചിരുന്നുവെന്നും കാർത്തിക് വെളിപ്പെടുത്തി. “റാഞ്ചിയിൽ ഒരു ഏകദിനം ഉണ്ടായിരുന്നു, എംഎസ് ധോണി ജിമ്മിൽ വന്നിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. കെ എൽ രാഹുലിൻ്റെ കരിയറിൻ്റെ ഭ്രൂണ ഘട്ടത്തിലാണ് അദ്ദേഹം പറഞ്ഞത്, ‘കെഎൽ രാഹുലിൽ ഇന്ത്യ ഒരു ഓൾ ഫോർമാറ്റ് ഓപ്പണിംഗ് ബാറ്ററെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു.’ കെഎൽ രാഹുലിനെ കുറിച്ച് എംഎസ് ധോണിയുടെ അഭിപ്രായം അതായിരുന്നു, കാർത്തിക് വെളിപ്പെടുത്തി.

അതേസമയം ഇന്നത്തെ മത്സരത്തിലേക്ക് വന്നാൽ ഗൗതം ഗംഭീറിന് തെറ്റിയില്ല എന്ന് കൂടി പറയണം. ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ബാറ്റർമാർക്ക് ഒന്നും ചെയ്യാൻ ആകാത്ത സാഹചര്യം വന്നാലും തന്റെ സ്പിൻ ഇരട്ടകളായ അശ്വിൻ ജഡേജ സഖ്യം സഹായിക്കുമെന്ന് പറഞ്ഞത് ശരിയായി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ തുടക്കത്തിലേ തകർച്ചക്ക് ശേഷം തിരിച്ചുവന്നത് അശ്വിൻ- ജഡേജ സഖ്യത്തിന്റെ മികവിൽ. 102 റൺസുമായി അശ്വിൻ തന്റെ വേഗതയേറിയ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ 86 റൺസുമായി രവീന്ദ്ര ജഡേജയും ഇന്ത്യയെ ട്രാക്കിൽ എത്തിച്ചിരിക്കുന്നു. ദിവസം അവസാനിക്കുമ്പോൾ ഇരുവരും പുറത്താകാതെ ക്രീസിൽ തുടർന്ന് ഇന്ത്യയെ 339 – 6 എന്ന നിലയിൽ എത്തിച്ചു .

രാഹുൽ ആകട്ടെ തീർത്തും നിരാശപ്പെടുത്തി വെറും 16 റൺ മാത്രം എടുത്താണ് മടങ്ങിയത്.