'ടി20 ലോകകപ്പില്‍ അത് രണ്ട് തവണ സംഭവിക്കണമെന്നാണ് അവര്‍ക്ക്'; ഐസിസിയുടെ രഹസ്യ നീക്കം തുറന്നുകാട്ടി പാക് താരം

ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും ഏറെ ആവേശവും വാശിയും നിറഞ്ഞതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പോരുകള്‍ കാരണം അന്താരാഷ്ട്ര തലത്തില്‍ ടീമുകള്‍ കണ്ടുമുട്ടുമ്പോഴെല്ലാം അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ആരാധകര്‍ വികാരാധീനരാണ്. ഈ ആവേശം നിറഞ്ഞ സ്റ്റേഡിയങ്ങളിലേക്കും ലോകമെമ്പാടുമുള്ള റെക്കോര്‍ഡ് ബ്രേക്കിംഗ് വ്യൂവര്‍ഷിപ്പ് കണക്കുകളിലേക്കും നയിക്കുന്നു.

അത്തരത്തില്‍ വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024-ല്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായാണ്. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാസിത് അലിയുടെ അപ്രതീക്ഷിത പരാമര്‍ശം ഈ ആവേശം കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രണ്ട് ഇന്ത്യ-പാക് ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം നിര്‍ദ്ദേശിച്ചുകൊണ്ട് അലി ആരാധകരില്‍ ആവേശം ഉണര്‍ത്തി. ജൂണ്‍ 9 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിനപ്പുറം ഒരു അധിക മുഖാമുഖം അനുവദിക്കുന്ന തരത്തില്‍ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ്് അലി പറയുന്നത്. ഈ രണ്ടാം ഏറ്റുമുട്ടലിനുള്ള സാധ്യത, ഒരുപക്ഷേ സെമി-ഫൈനലിലോ അല്ലെങ്കില്‍ ഫൈനലിലോ ആവാം. ഇത് മത്സരത്തിലുടനീളം ഇരു ടീമുകളുടെയും പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.

‘ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രണ്ടുമത്സരങ്ങള്‍ ഉണ്ടാവണമെന്നാണ് ഐസിസിയുടെ ആഗ്രഹം. സെമി ഫൈനലിലോ ഫൈനലിലോ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്ന വിധത്തിലാണ് അവര്‍ ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇനിയത് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.

പാകിസ്ഥാന് അല്‍പം ഫോം കുറവാണ്. മറുവശത്ത് ഇന്ത്യ ഐപിഎല്‍ കളിച്ച് മികച്ച ഫോമിലാണ്. പാകിസ്ഥാന്റെ മികച്ച പ്രകടനത്തിന് ബാബര്‍ ഓപ്പണ്‍ ചെയ്യണം- ബാസിത് അലി പറഞ്ഞു.