'വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്‍നിര ബാറ്റര്‍മാരാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും. അവര്‍ ഇന്ത്യയ്ക്കും അവരുടെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും ഗംഭീര സംഭാവനകളാണ് നല്‍കുന്നത്. എന്നാല്‍, സൂര്യകുമാര്‍ യാദവിന് മുന്നില്‍ വിരാടും രോഹിതും ഒന്നുമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. വാങ്കഡെ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സൂര്യകുമാര്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഹര്‍ഭന്റെ നിരീക്ഷണം.

രാത്രിയില്‍ പ്രകാശിക്കുന്ന ഏക സൂര്യന്‍ അവനാണ്. നിങ്ങള്‍ക്ക് അവനെതിരെ ബോള്‍ ചെയ്യാന്‍ കഴിയില്ല. കാരണം അവന്‍ നിങ്ങളെ എവിടെയും അടിക്കും. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല. മറ്റുള്ളവരേക്കാള്‍ മികച്ചതും ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററുമാണ് അവന്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ യാദവിനെ പിടിച്ചുനില്‍ത്താനായില്ല. എനിക്ക് സ്‌കൈയിക്ക് എതിരെ ബോള്‍ ചെയ്യണമെങ്കില്‍, ഒരു നീക്കം നടത്തുന്നതിന് മുമ്പ് ഞാന്‍ മൂന്ന് തവണ ചിന്തിക്കും- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

സൂര്യകുമാറിന്റെ സെഞ്ച്വറി പ്രകടനം മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. 51 പന്തില്‍ 12 ഫോറും 4 സിക്‌സും സഹിതം താരം 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. 174 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 17.2 ഓവറില്‍ സൂര്യകുമാറിന്റെ ഒരു കൂറ്റന്‍ സിക്‌സിലൂടെ കളി പൂര്‍ത്തിയാക്കി. സൂര്യ തന്നെയാണ് കളിയിലെ താരവും.