പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാന്‍ ദ്രാവിഡ് വിസമ്മതിച്ചതിന് പിന്നിലെന്ത്?, വെളിപ്പെടുത്തി ജയ് ഷാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാന്‍ രാഹുല്‍ ദ്രാവിഡ് വിസമ്മതിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആദ്യം ഒരു കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനായും അഡ്മിനിസ്ട്രേറ്ററായും ഇന്ത്യന്‍ ക്രിക്കറ്റിനുള്ള ദ്രാവിഡിന്റെ പിന്തുണയെ അഭിനന്ദിച്ച ഷാ കുടുംബത്തോടുള്ള പ്രതിബദ്ധത കാരണമാണ് ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ വിസമ്മതിച്ചതെന്ന് പറഞ്ഞു.

കുടുംബ പ്രതിബദ്ധതകള്‍ ചൂട്ടിക്കാട്ടിയാണ് സ്ഥാനമൊഴിയാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ സേവനം നീട്ടികിട്ടാന്‍ ഞാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചര വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഹുല്‍ ഭായ് സ്വാധീനം ചെലുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്റെ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി- ഷാ പറഞ്ഞു.

ടീമിന്റെ ടി20 ലോകകപ്പ് വിജയത്തില്‍ രോഹിത് ശര്‍മ്മയുടെ സംഭാവന പോലെ തന്നെ നിര്‍ണായകമായിരുന്നു രാഹുല്‍ ഭായിയുടെ സംഭാവനകള്‍. മുഖ്യ പരിശീലകനെന്ന നിലയില്‍, 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിച്ച ദ്രാവിഡ്, വീണ്ടും തുടരാനും കിരീടമെന്ന് മോഹം പൂര്‍ത്തിയാക്കാനും തീരുമാനിക്കുകയായിരുന്നു- ഷാ കൂട്ടിച്ചേര്‍ത്തു.

2021 നവംബറില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡ്, 2024-ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ചതിന് ശേഷം ശനിയാഴ്ചയാണ് ആ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ഹെഡ് കോച്ചെന്ന നിലയില്‍ ദ്രാവിഡിന്റെ ആദ്യ ഐസിസി കിരീടം ഇത് അടയാളപ്പെടുത്തി.