ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് എന്തുകൊണ്ട് താന്‍ നായകനായി?; മൗനം വെടിഞ്ഞ് സൂര്യകുമാര്‍ യാദവ്

ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് ബിസിസിഐ തന്നെ നായകനാക്കി തിരഞ്ഞെടുത്തതില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 2024-ല്‍ ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിജയത്തിന് ശേഷം വിരമിച്ച രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ആദ്യം പരിഗണിക്കപ്പെട്ടത് ഹാര്‍ദിക് ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്. അതിനുമുമ്പ്, രോഹിത്ത് ടീമില്‍നിന്നും മാറിനിന്നപ്പോള്‍ ഹാര്‍ദ്ദിക് ടീമിനെ നയിച്ചിരുന്നു.

ഹാര്‍ദ്ദിക്കിനെ മിക്കപ്പോഴും പരിക്ക് വേട്ടയാടുന്നതാണ് ബിസിസിഐയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയുമെന്നും തോന്നിയതിനാല്‍ സൂര്യയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ ഹാര്‍ദിക് മികച്ച പ്രകടനം നടത്തുമെന്ന് സൂര്യ പ്രതീക്ഷിക്കുന്നു.

”ഹാര്‍ദിക്കിന്റെ പങ്ക് വ്യക്തമാണ്. ടീമിന്റെ പ്രധാന കളിക്കാരനാണ് അദ്ദേഹം. ടി20 ലോകകപ്പില്‍ അദ്ദേഹം എങ്ങനെ പ്രകടനം നടത്തിയോ, അതേ തരത്തിലുള്ള പ്രകടനങ്ങള്‍ അദ്ദേഹം തുടര്‍ന്നും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ”സൂര്യ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രോഹിത് ശര്‍മ്മ മാറിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യന്‍ ടീമില്‍ ഒന്നും മാറില്ലെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. ”ഞങ്ങള്‍ അതേ ആക്രമണ സമീപനത്തോടെ കളിക്കും. മിക്കവാറും എല്ലാ കളിക്കാരും ഒരുപോലെയാണ്, എഞ്ചിന്‍ മാത്രം മാറിയിരിക്കുന്നു. എനിക്ക് ഒരു അധിക ഉത്തരവാദിത്തമുണ്ട്, അത് നല്ലതാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.