'എൻഡ്രിക്ക് ബെഞ്ചിൽ ഇരുന്നാൽ മതി'; റയൽ മാഡ്രിഡ് പരിശീലകൻ പറയുന്നത് ഇങ്ങനെ

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം ആണ് റയൽ മാഡ്രിഡ്. ഇപ്പോൾ നടക്കുന്ന പ്രീ സീസൺ മത്സരങ്ങളിൽ അടുപ്പിച്ച് രണ്ട് മത്സരങ്ങളാണ് ടീം തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്പിച്ച് റയൽ മാഡ്രിഡ് ആദ്യ വിജയം കൈവരിച്ചു. റയൽ മാഡ്രിഡിന് വേണ്ടി ലുകാസ് വാസ്ക്കസ്, ബ്രാഹിം ഡയസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ പ്രീ സീസൺ അവസാനിച്ചു.

ആദ്യത്തെ രണ്ട് മത്സരങ്ങളിലും ബ്രസീലിയൻ യുവ താരമായ എൻഡ്രിക്ക് റയലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരത്തിന് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. അത് കൊണ്ട് ഇന്ന് നടന്ന മത്സരത്തിൽ എൻഡ്രിക്ക്നും ഗുലറിനും അവസരം ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളും ഉയർന്നു വരുന്നുണ്ട്. അതിനെല്ലാം മറുപടി ആയിട്ട് റയൽ പരിശീലകൻ രംഗത്ത് എത്തിയിട്ടുണ്ട്.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“എൻഡ്രിക്കും ഗുലറും ആദ്യത്തെ രണ്ടു മത്സരങ്ങളിൽ നിന്നായി മതിയായ സമയം കളിച്ചിട്ടുണ്ട്. ഇരുവരുടെയും കാര്യത്തിൽ റിസ്ക് എടുക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ മത്സരത്തിൽ അവർക്ക് വിശ്രമം നൽകിയത്. ഇനി ഞങ്ങൾ സൂപ്പർ കപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. ഒരു ഫൈനലാണ് ഞങ്ങൾക്ക് മുന്നിലുള്ളത്. അതിൽ വിജയിച്ചു കൊണ്ട് മുന്നോട്ടുപോവുക എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം “ കാർലോ അഞ്ചലോട്ടി.

ആർദ ഗുലർ മികച്ച പ്രകടനം നടത്തിയ താരമാണ്. പക്ഷെ എൻഡ്രിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയിരുന്നു. ഇനി യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡും അറ്റലാന്റയും തമ്മിലാണ് ഏറ്റുമുട്ടുക. അടുത്ത ബുധനാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ കലാശ പോരാട്ടം നടക്കുക. എംബപ്പേയും വിനീഷ്യസും ബെല്ലിങ്ങ്ഹാമുമൊക്കെ ഈ മത്സരത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.