ലൂണ മാജിക്കിൽ തകർന്നു ഉരുക്കുകോട്ട, ബ്ലാസ്റ്റേഴ്സിന് ആവേശ ജയം

ആദ്യ മത്സരത്തിൽ നേടിയ ഗംഭീര ജയത്തിന്റെ കരുത്തിൽ രണ്ടാം മത്സരത്തിൽ ജംഷാദ്പുർ എഫ് സിയെ നേരിടാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് വിജയകുതിപ്പ് തുടർന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് കരുത്തരായ ജംഷാദ്പുർ ടീമിനെ ബ്ലാസ്റ്റേഴ്‌സ് തകർത്തത്. 74 ആം മിനിറ്റിൽ അഡ്രിയാൻ ലുണയാണ് മൽസരത്തിലെ അതിനിർണായക ഗോൾ നേടിയത്.

ഒന്നാം പകുതി

രണ്ടുടീമുകളുടെയും ഭാഗത്ത് നിന്നും അത്രയൊന്നും ആക്രമണ സമീപനം ഇല്ലാതിരുന്ന ആദ്യ പകുതിക്കാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിച്ചത്. എന്തിരുന്നാലും ജംഷാദ്പുർ തന്നെ ആയിരുന്നു കൂടുതൽ ആധിപത്യം പുലർത്തിയത്. പ്രതിരോധത്തിൽ കരുത്തരായ രണ്ടുടീമുകൾ ആയതിനാൽ തന്നെ പ്രതിരോധ സമീപനം ആയിരുന്നു ഇരുടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ മത്സരത്തേതിന് സമാനമായി തന്നെ ബ്ലാസ്റ്റേഴ്സിന്റെ പല ആക്രമണങ്ങൾക്കും മൂർച്ച ഇല്ലായിരുന്നു. ജംഷാദ്പുർ നടത്തിയ ചില നീക്കങ്ങൾ ആകട്ടെ ബ്ലാസ്‌റ്റേഴ്‌സിനെ പേടിപ്പിക്കുകയും ചെയ്തു. മഴ മാറി മാനം തെളിഞ്ഞപ്പോൾ ഗോൾ മഴ പ്രതീക്ഷിച്ച കൊച്ചി നിരാശരായി. പതിവുപോലെ തന്നെ അഡ്രിയാൻ ലൂണ ഒറ്റക്ക് അദ്ധ്വാനിക്കേണ്ട അവസ്ഥ ഇന്നും കണ്ടു.

പ്രതിരോധം തന്നെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. പ്രതിരോധവും മധ്യനിരയും തമ്മിൽ ഒത്തൊരുമ പ്രകടമായി കാണാമായിരുന്നു എങ്കിലും മുന്നേറ്റ നിര നിറം മങ്ങിയ കാഴ്ച്ച ബുദ്ധിമുട്ട് സമ്മാനിച്ചു. ലൂണയുടെ പല നീക്കങ്ങളും മുൻകൂട്ടി കാണാൻ പറ്റിയല്ല എന്നതായിരുന്നു ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട പ്രശ്നം.

രണ്ടാം പകുതി

പ്രതിരോധം ഭേദപ്പെട്ട് നിന്നുവെങ്കിലും ആക്രമണത്തിൽ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലെ ഇല്ലാതിരുന്ന ആദ്യ സമയങ്ങൾ. മുന്നിലേക്ക് പന്ത് എത്തുമ്പോൾ അതുവരെ നടത്തിയ ബിൽഡ് ആപ്പ് ഒകെ നശിപ്പിക്കുന്ന കാഴ്ച്ച തുടർന്നു. ജംഷാദ്പുർ ആകട്ടെ കിട്ടിയ അവസരത്തിലൊക്കെ കേരള പ്രതിരോധത്തെ പരീക്ഷിച്ചു. കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ ഈ മത്സരത്തിലും ചലനമൊന്നും സൃഷ്ടിക്കാതിരുന്ന ഘാന സ്‌ട്രൈക്കർ ക്വാമെ പെപ്രയെ പിൻവലിക്കനുള്ള ബ്ലാസ്റ്റേഴ്‌സ് തീരുമാനം ഫലം കാണുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

പരിക്കിനെ അതിജീവിച്ച് തിരിച്ചെത്തിയ ദിമിത്രിയോസ് പകരക്കാരനായി ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഉണരുന്ന കാഴ്ചയാണ് കണ്ടത്. ഒന്നിന് പുറകെ ഒന്നായി മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയപ്പോൾ 74 ആം മിനിറ്റിൽ ദിമിത്രിയോസിന്റെ മികച്ച പാസിൽ നിന്ന് ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച ലൂണ അത് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഗോളാക്കി. ഇത്രയും നേരവും ഈ കളി എവിടെയായിരുന്നു എന്ന് ആരാധകരെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയിൽ പിന്നെ പല മികച്ച നീക്കങ്ങളും നടത്തി.

ജംഷാദ്പുർ ആകട്ടെ ഗോളിന്റെ ഷോക്കിൽ നിന്ന് ഉണർന്ന് മികച്ച നീക്കങ്ങളും നടത്തിയെങ്കിലും സച്ചിൻ സുരേഷും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും അതെല്ലാം നിർവീര്യമാക്കി.