കരുത്ത് കാട്ടി വിനീഷ്യസ് ജൂനിയര്‍, കോപ്പയില്‍ പാരഗ്വായിയെ കോരിക്കളഞ്ഞ് ബ്രസീല്‍

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീലിന് ആദ്യ ജയം.പാരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സല്‍വിയോ, ലൂക്കാസ് പക്വറ്റ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

35 ആം മിനിറ്റിലാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടുന്നത്. നിര്‍ണായകമായ ഒരു പെനാല്‍റ്റി അവസരം പുറത്തേയ്ക്ക് അടിച്ചു കളഞ്ഞതിന്റെ നിരാശ ബ്രസീല്‍ തീര്‍ത്തത് ഈ ഗോളിലൂടെയായിരുന്നു. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ സുന്ദര നീക്കങ്ങള്‍ക്കൊടുവില്‍ വിനീഷ്യസ് ജൂനിയര്‍ ലക്ഷ്യം കണ്ടു.

പിന്നാലെ 43- ആം മിനിറ്റില്‍ സല്‍വിയോയിലൂടെ രണ്ടാം ഗോളും. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് വീണ്ടും വിനീഷ്യസ് ജൂനിയര്‍ കാനറിപ്പടയ്ക്കായി വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പാരഗ്വായ് ഒരു ഗോള്‍ മടക്കി. 48 മിനിറ്റില്‍ പ്രതിരോധതാരം അല്‍ഡറേറ്റയാണ് ബോക്‌സിന് പുറത്തുനിന്നുള്ള ഉഗ്രന്‍ ഷോട്ടിലൂടെ വല കുലുക്കിയത്.

65 മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലൂക്കാസ് പക്വറ്റ മത്സരത്തില്‍ കാനറി പടയുടെ നാലാം ഗോളും നേടി. 81- ആം മിനിറ്റില്‍ പാരഗ്വായ് താരം ആന്‍ഡ്രെസ് കുബാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറിന് അരികെയെത്തി.

ഒരു ജയവും സമനിലയുമടക്കം നാല് പോയന്റാണ് ടീമിന്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.