തീരുമാനങ്ങള്‍ വിനയായി; വിജയനടക്കം വിമര്‍ശനവുമായി രംഗത്തെത്തി; ഒടുവില്‍ രാജി

ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചിന്റെ രാജിയ്ക്ക് കാരണമായത് പുതുവര്‍ഷതലേന്നുള്ള തോല്‍വിയും ഐ.എം വിജയനടക്കമുള്ള താരങ്ങളുടെ വിമര്‍ശനവുമാണെന്ന് സൂചന. മികച്ച താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനുണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കോച്ച് മ്യൂലസ്റ്റീന്‍ പരാജയപ്പെട്ടു. മുന്‍പരിശീലകന്‍ സ്റ്റീവ് കോപ്പലിനെപോലെ താരങ്ങളുമായി ബന്ധം സ്ഥാപിക്കാനും കഴിഞ്ഞില്ല. ഏറ്റവും വലിയ മണ്ടന്‍ തീരുമാനമായിരുന്നു സി.കെ വിനീതിനെ കളിപ്പിക്കാതിരുന്നത്.

ഇതില്‍ സ്വന്തം തട്ടകത്തില്‍ ബംഗളൂരു എഫ്‌സിയോട് നാണം കെട്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനെതിരേ മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍ രംഗത്തെത്തിയിരുന്നു. വൈരികളായ ബെംഗളൂരുവിനെതിരേ സൂപ്പര്‍ താരം വിനീത്, ബെര്‍ബറ്റോവ്, റിനോ ആന്റോ, റെഹ്ബുക്ക എന്നീ താരങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയിരുന്നത്.

ഇതില്‍ സികെ വിനീതിന്റെ അഭാവമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പരിശീലകനും താരവും കളിക്കുമുമ്പ് ഒരു സൂചനയും തന്നിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയില്‍ പ്രതീക്ഷയുണ്ടായിരുന്ന താരത്തെ ബെംഗളൂരുവിനെതിരെ ഗ്രൗണ്ടില്‍ കാണാതെ ഗ്യാലറിയില്‍ കണ്ടപ്പോള്‍ ആരാധകര്‍ നിരാശരായിരുന്നു.

വിനീതിന് പരിക്കാണെന്നുള്ള കാര്യം വിശ്വസനീയമല്ലെന്നും കളി പഠിപ്പിച്ച ബെംഗളൂരുവിനെതിരേ ഇറങ്ങുമ്പോള്‍ വൈകാരിക സംഘര്‍ഷമുണ്ടാക്കുമെന്ന് കാരണമാണ് വിനീതിനെ പുറത്തിരുത്തിയതെങ്കില്‍ അത് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് സംഭവിച്ച വലിയ വിഡ്ഢിത്തമാണെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഗോളിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവും സാധ്യതയുള്ള താരമാണ് നിലവില്‍ വിനീത്. പഴയ ക്ലബ്ബിനെതിരേ കളിക്കുമ്പോള്‍ ആവേശവും വാശിയും വര്‍ധിക്കും. ഇത് വിനീതിനോട് സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞതുമാണ്. വിജയന്‍ പറഞ്ഞിരുന്നു. അടുത്ത മത്സരങ്ങള്‍ ഐഎസ്എല്ലിലെ ശക്തരുമായാണെന്നത് മ്യൂലന്‍സ്റ്റീന്‍ എങ്ങിനെ നേരിടുമെന്ന കണ്ടറിയേണ്ട കാര്യമാണെന്നും വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു