അക്കാദമി തുടങ്ങിയവന്റെ രാജ്യത്തെ തന്നെ കത്തിച്ച് ജോർജിയ, റൊണാൾഡോക്കും സംഘത്തിനും ഉണ്ടായത് വമ്പൻ നാണക്കേട്; ഞെട്ടിച്ച് ക്വാരത്‌സ്‌ഖെലിയ

യൂറോ കപ്പിൽ ഇന്നലെ നടന്നത് വമ്പൻ അട്ടിമറി ആയിരുന്നു. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ തകർത്തെറിഞ്ഞ ജോർജിയ ആണ് ഫുട്‍ബോൾ ലോകത്തെ ഞെട്ടിച്ചത്. ഗ്രുപ്പ് ഘട്ടത്തിലെ ആദ്യ 2 മത്സരങ്ങളും ജയിച്ചെത്തിയ പോർച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജോർജിയ തകർത്തെറിഞ്ഞത്. ഇവന്മാർ ഒന്നും ഞങ്ങളോട് ജയിക്കില്ല എന്ന ആത്മവിശ്വാസത്തിൽ വന്ന പോർച്ചുഗലിനെതിരെ മത്സരത്തിൽ ഉടനീളം ആധിപത്യം നേടിയാണ് ജോർജിയ ഗ്രുപ്പിലെ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ എത്തിയത്.

മത്സരം തുടങ്ങിയപ്പോൾ മുതൽ ആത്മവിശ്വാസത്തോടെ മുന്നേറിയ ജോർജിയ രണ്ടാം മിനിറ്റിൽ തന്നെ പോർചുഗലിനെ ഞെട്ടിക്കുക ആയിരുന്നു . ക്വാരത്‌സ്‌ഖൈലിയയുടെ ഗോളിലാണ് ജോർജിയ മുന്നിലെത്തിയത്. പോർച്ചുഗൽ സൂപ്പർ താരം അന്റോണിയോ സിൽവയുടെ പിഴവ് മുതലാക്കിയാണ് ജോർജിയ ലീഡെടുത്തത്. സിൽവ പിന്നിലോട്ട് നൽകിയ പാസ് പിടിച്ചെടുത്ത മികോട്ടഡ്‌സെ പന്തുമായി മുന്നേറി. ക്വാരത്‌സ്‌ഖൈലിയക്ക് പാസ് നൽകിയ മികോട്ടഡ്‌സെക്ക് പിഴച്ചില്ല. ഗംഭീരമായി താരം പന്ത് പോസ്റ്റിന്റെ വലത് മുലയിൽ എത്തിക്കുക ആയിരുന്നു. ഗോൾ നേടിയിട്ടും പോർച്ചുഗൽ മുന്നേറ്റങ്ങളെ പേടിക്കാതെ തുടർ ആക്രമണങ്ങൾ നടത്തുന്നതിനൊപ്പം നന്നായി പ്രതിരോധിക്കാനും ജോർജിയക്ക് സാധിച്ചു.

ഈ ഗോൾ നേടിയ താരത്തെക്കുറിച്ച് പറയുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധിക്കണം. 2013-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിയയിൽ ഒരു ഫുട്‌ബോൾ അക്കാദമി തുടങ്ങി. അവിടെ ഫുട്‍ബോൾ കളിച്ച് തുടങ്ങിയ താരമാണ് ക്വാരത്‌സ്‌ഖൈലി. എന്തായാലും തന്റെ അക്കാദമിയുടെ വളര്ന്ന് വന്ന താരത്തെ റൊണാൾഡോ മത്സരത്തിനിടെ അഭിനന്ദിക്കുക കൂടി ചെയ്തത് നല്ല ഒരു കാഴ്ച്ച ആയി മാറി. എന്തായാലും മനോഹര ഫുട്‍ബോൾ കളിച്ച ജോർജിയ രണ്ടാം പകുതിയുടെ 57 ആം മിനിറ്റിൽ വീണ്ടും മുന്നിൽ എത്തി. സില്വയുടെ തന്നെ പിഴവിൽ നിന്നാണ് ഈ ഗോളും പിറന്നത്. ബോക്‌സിനുള്ളിൽ വെച്ച് ലോക്കോഷ്‌വിലിയയിൽ നിന്ന് പന്ത് തട്ടിയെടുക്കാൻ ശ്രമിച്ച താരത്തിന് പിഴക്കുക ആയിരുന്നു. ഫൗൾ ചെയ്തതായി വാർ പരിശോധനയിലൂടെ കണ്ടെത്തിയതോടെ പെനൽറ്റി വിധിച്ചു. കിക്കെടുത്ത മിക്കോട്ടഡ്‌സെ ലക്ഷ്യം കണ്ടതോടെ പോർച്ചുഗലിന്റെ വിജയ പ്രതീക്ഷകൾ തീർന്നു.

റൊണാൾഡോയും ഫെലിസ്‌കും അടങ്ങുന്ന താരങ്ങളുടെ ഷോട്ടുകൾ തടുത്തിട്ട ജോർജിയയുടെ ഗോൾകീപ്പറും ഈ വിജയത്തിന് കൈയടികൾ അർഹിക്കുന്നുണ്ട്. അതേസമയം അവസാന 16 ലേക്ക് യൂറോ കപ്പ് പോരാട്ടങ്ങൾ വരുമ്പോൾ അവിടെ സ്പൈനാണ് ജോർജിയയുടെ എതിരാളി എങ്കിൽ പോർച്ചുഗൽ സ്ലോവേനിയയെ നേരിടും.