"ലോകത്തിലെ ഒന്നാം നമ്പർ ഡിഫൻഡർ ആകേണ്ട താരമായിരുന്നു ലയണൽ മെസി"; അഭിപ്രായപെട്ട് അർജന്റീനൻ ഇതിഹാസം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ യാത്രയിൽ 46 കിരീടങ്ങളാണ് അദ്ദേഹം നേടിയിരിക്കുന്നത്. ഗോൾ അടിക്കുന്ന മെസിയെക്കാൾ ഗോൾ അടിപ്പിക്കുന്ന മെസിയാണ് ഏറ്റവും അപകടകാരി എന്നാണ് ആരാധകർ വിലയിരുത്തുന്നത്. മെസി തന്റെ ഫുട്ബോൾ കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ തന്റെ അവസാന മത്സരങ്ങൾ ആസ്വദിക്കുകയാണ്‌ മെസി.

മെസിയോടൊപ്പം അർജന്റീനയിലും ബാഴ്സിലോണയിലും കളിച്ച താരമാണ് മശെരാനോ. മെസി ഡിഫൻഡർ ആയിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി മാറുമായിരുന്നു എന്നാണ് മശെരാനോ അഭിപ്രായപ്പെടുന്നത്.

ഹാവിയർ മശെരാനോ പറയുന്നത് ഇങ്ങനെ:

” ലയണൽ മെസ്സി ഒരു ഡിഫൻഡർ ആയിരുന്നുവെങ്കിൽ, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. മെസ്സിയെ മറികടക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ്. ബാഴ്സലോണയിൽ വച്ച് ചില സമയങ്ങളിൽ വൺ ഓൺ വൺ ഞങ്ങൾ കളിക്കാറുണ്ട്. ആ സമയത്തൊക്കെ മെസ്സിയെ മറികടക്കുക എന്നത് അസാധ്യമായ കാര്യമാണ്.

ഹാവിയർ മശെരാനോ തുടർന്നു:

“അദ്ദേഹത്തിന് എതിരെ ഒരു അവസരവും ഉണ്ടാവാറില്ല. ചില സമയങ്ങളിൽ മുന്നേറ്റ നിര താരങ്ങൾക്ക് എങ്ങനെ പ്രതിരോധിക്കണം എന്നത് കൃത്യമായി അറിയും.മെസ്സി നന്നായി ഡിഫൻഡ് ചെയ്യുന്ന ഒരു താരമാണ്. വളരെയധികം വേഗത ഉള്ളവനാണ്. അദ്ദേഹത്തെ ഡ്രിബിൾ ചെയ്ത് മറികടക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടുകയാണ് ചെയ്യുക ” ഹാവിയർ മശെരാനോ പറഞ്ഞു.

മെസിയുടെ നേതൃത്വത്തിലാണ് ഇത്തവണ ഇന്റർ മിയാമി എംഎൽഎസ് ഷീൽഡ് സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ഇത്തവണത്തെ അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരത്തിന് വേണ്ടി മെസ്സി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 18 മത്സരങ്ങൾ കളിച്ച മെസ്സി 17 ഗോളുകളും 15 അസിസ്റ്റുകളും ടീമിനായി നേടിയെടുത്തിട്ടുണ്ട്.