അര്‍ജന്റീനയുടെ രക്ഷകനാകണം ;വെളിപ്പെടുത്തലുമായി ടെവസ്സ്

ഈ വര്‍ഷം നടക്കുന്ന റഷ്യ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ബൂട്ട്‌കെട്ടാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തലുമായി സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ്സ്. ചൈനീസ് ക്ലബ്ബായ ഷാംഗ്ഹായ് ഷെന്‍ഹുവയുമായുള്ള കരാര്‍ റദ്ദാക്കി അര്‍ജന്റനയിലെ ബൊക്ക ജൂനിയേഴ്സില്‍ ചേര്‍ന്ന താരം കഴിഞ്ഞദിവസം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ആഗ്രഹം വ്യക്തമാക്കിയത്.

ഫുട്‌ബോളിലെ എന്റെ നാളുകള്‍ എണ്ണപ്പെട്ടു. അവിടെ എനിക്ക് അധികം വര്‍ഷങ്ങള്‍ എന്തായാലും നിലനില്‍ക്കാന്‍ കഴിയില്ല. എന്റെ പ്രായത്തിലുള്ള ഒരു കളിക്കാരന് ഫുട്‌ബോളില്‍ കളിക്കാനാവുക എന്നത് എന്നെ സംബന്ധിച്ച് ഇതില്‍പരം ഒരു അംഗീകാരം ലഭിക്കാനില്ല.” ലോകകപ്പിലെ സ്വപ്നങ്ങളെക്കുറിച്ച് ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍.

വമ്പന്‍ തുകയ്ക്കാണ് ടെവസ്സ് ചൈനീസ് ലീഗില്‍ എത്തിയത്. എന്നാല്‍ 16 മത്സരങ്ങളില്‍ നിന്ന് വെറും നാല് ഗോള്‍ മാത്രമേ ടെവസിന് നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഫോമില്ലായ്മയെ തുടര്‍ന്ന് താരത്തിന്റെ കരാര്‍ പൂര്‍ത്തിയാകും മുമ്പ് ക്ലബ്ബ് റദ്ദാക്കുകയായിരുന്നു. നിലവിലത്തെ സ്ഥിതിയില്‍ അര്‍ജന്റീനന്‍ ടീമിലിടം പിടിക്കുക എന്നത് ടെവസ്സിനെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമായിരിക്കും.ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്വേറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ വമ്പന്‍മാര്‍ക്ക് പുറമെ മൗറോ ഇക്കാര്‍ഡി, പൗളോ ഡിബാല തുടങ്ങിയ യുവതാരങ്ങളും ലോകകപ്പ് ടീമില്‍ ഇടം നേടിയേക്കും. മാക്സിമില്യാനോ റൊമേറോ, ഡാരിയോ ബെനഡിറ്റോ, നിക്കോളാസ് ഫെര്‍ണാണ്ടസ് തുടങ്ങിയവരെയൊക്കെ മറികടന്ന് 33കാരനായ ടെവസ്സിന് അര്‍ജന്റീനന്‍ ടീമിലെത്തുക എന്നത് അസാധ്യമായ കാര്യമായിരിക്കും