കലൂർ സ്റ്റേഡിയത്തെ നിശബ്ദമാക്കിയ പകരക്കാരൻ; കേരള ബ്ലാസ്റ്റേഴ്സിന് ഹോം മത്സരത്തിൽ തോൽവി

ബദ്ധവൈരികളായ ബെംഗളൂരു എഫ്‌സിയുമായുള്ള പഴയ കണക്കുകളൊക്കെ തീർക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തുടക്കത്തിൽ തന്നെ നിരാശരാവേണ്ടി വന്നു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ പിഴവിൽ പെരേര ഡയസ് ബെംഗളൂരു എഫ് സിക്ക് വേണ്ടി ലീഡ് നൽകി. കളിയുടെ ആദ്യ അര മണിക്കൂർ പിന്നിട്ടപ്പോൾ 60 ശതമാനത്തിൽ കൂടുതൽ പൊസെഷൻ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയെങ്കിലും ഗോൾ മാത്രം അന്യം നിന്നു.

ബ്ലാസ്റ്റേഴ്‌സ് കളിക്കാർക്ക് നേരെയുള്ള ഫൗളുകൾ റഫറി കണ്ണടച്ച് വിലയിരുത്തുന്നതായി അനുഭവപ്പെട്ടു. ഇരുപത്തിയൊമ്പതാം മിനുട്ടിൽ ബെംഗളൂരു പോസ്റ്റിന് തൊട്ടരികിൽ വെച്ച് ലഭിച്ച ഫ്രീകിക്ക് അഡ്രിയാൻ ലൂണക്ക് ഗോൾ ആക്കാൻ സാധിച്ചില്ല. ഒന്നാം പകുതിയുടെ എക്സ്ട്രാ ടൈമിന് തൊട്ട് മുമ്പ് പെപ്രയുടെ മുന്നേറ്റത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമെനസ് വിജയകരമായി ഗോൾ വലയിലേക്കെത്തിച്ചു.

രണ്ടാം പകുതിയിലും മുന്നിൽ നിന്ന് കളിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. നിർണായക സന്ദർഭങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടുന്ന നോഹയുടെ അഭാവം ആരാധകരുടെ പ്രതികരണത്തിൽ പ്രകടമായിരുന്നു. മത്സരത്തിന്റെ ഒരു മണിക്കൂർ പിന്നിട്ട സന്ദർഭത്തിൽ ബെംഗളൂരു എഫ്‌സി 3 ഷോട്ടുകൾ മാത്രം നേടിയ കളിയിൽ ബ്ലാസ്റ്റേഴ്‌സ് 11 ഷോട്ടുകളുടെ മികച്ച മാർജിൻ നിലനിർത്തി.

74 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സന്ദീപ് സിംഗിന്റെ അടുത്ത് നിന്ന് വന്ന പിഴവ് വലിയ വില കൊടുക്കേണ്ടി വന്നു. തക്കം പാത്തിരുന്ന പകരക്കാരൻ എഡ്ഗാർ മെൻഡസ് ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ഗോൾ നേടി കലൂർ സ്റ്റേഡിയത്തെ നിശബ്ദമാക്കി. തുടർന്ന് 81 ആം മിനുട്ടിൽ പെപ്ര നടത്തിയ ഒറ്റയാൾ മുന്നേറ്റം ഗോൾ വലയെ ഉരസി പുറത്തേക്ക് പോയി.