ബ്ലാസറ്റേഴസിനോട് തോറ്റത് ഡല്‍ഹിക്കു പാരയായി മാറുമോ?

കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹി ഡൈനാമോസ് ഗയൂണ്‍ ഫെര്‍ണാണ്ടസ് നേടിയ അവസാന മിനിറ്റിലെ ഗോളില്‍ ചെന്നൈയിനുമായി സമനില സ്വന്തമാക്കിയതോടെ നിറയെ പ്രതീക്ഷ ആയിരുന്നു ഡല്‍ഹിയുടെ ആരാധകരില്‍ ഉളവാക്കിയത്. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹിയുടെ ആറ് തോല്‍വികള്‍ക്കു ശേഷമാണ് ചെന്നൈയിനുമായി നടന്ന മത്സരത്തില്‍ ആദ്യ പോയിന്റ് ലഭിച്ചത്. ഡല്‍ഹിയുടെ ഒരു തിരിച്ചുവരവാണ് ഈ മത്സരത്തിനു ശേഷം ആരാധകര്‍ പ്രതീക്ഷിച്ചു.

പക്ഷേ, ഈ പ്രതീക്ഷകള്‍ക്ക് ദിവസങ്ങളുടെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഈ സീസണില്‍ കാര്യമായ ശക്തിയായി മാറുവാന്‍ കഴിയാതിരുന്ന കേരള ബ്ലാസറ്റേഴസിനോട് കഴിഞ്ഞ ദിവസം സ്വന്തം ഗ്രൗണ്ടില്‍ നേരിട്ട 1-3 തോല്‍വി ഈ പ്രതീക്ഷകളെ എല്ലാം കാറ്റില്‍ പറത്തി. ഇതോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു തള്ളപ്പെട്ടു.
മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗലിന്റെ ശിക്ഷണത്തില്‍ ഈ സീസണില്‍ ഈ സീസണില്‍ ഉജ്ജ്വല തുടക്കമായിരുന്നു ഡല്‍ഹിയുടേത് .

ആദ്യ മത്സരത്തില്‍ പൂനെ സിറ്റി എഫ്.സിയോട് 3-2 വിജയം നവംബര്‍ 22 നു പൂനെയില്‍ നേടിയ ഈ വിജയത്തിന്റെ ആയുസ് അധികം നീണ്ടു നിന്നില്ല. നാലു ദിവസത്തിനുശേഷം ബെംഗ്ലുരുവിനോട് 1-4 നു തോല്‍വി. ഇത് ഡല്‍ഹിക്കു എറ്റ കനത്ത പ്രഹരമായിരുന്നു. അതിനുശേഷം നോര്‍ത്ത് ഈസറ്റിനോട് 0-2നും ജാംഷെഡ്പൂരിനോട് 0-1നും എ.ടി.കെയോട് 0-1നും തോറ്റു . ഈ സീസണില്‍ ആക്രമണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകളല്ലെ ഈ മൂന്നു ടീമുകളും എന്നതാണ് പ്രധാന സവിശേഷത

എവിടെയാണ് കുഴപ്പം സംഭവിച്ചത് ?

കടലാസില്‍ സെമിഫൈനല്‍ പ്ലേ ഓഫിലേക്കു വീണ്ടും യോഗ്യത നേടാന്‍ കഴിയുന്ന ടീമായിട്ടാണ് ഡല്‍ഹിയെ സീസണ്‍ തുടങ്ങുമ്പോള്‍ കണക്കാക്കിയിരുന്നത്. പരിചസമ്പന്നരായ കാലു ഉച്ചയെ പോലുള്ള കളിക്കാരും ചാങ്തെയെപ്പോലുള്ള മികച്ച ഇന്ത്യന്‍ താരങ്ങളും അണിനിരക്കുന്ന യുവനിരയും ഒത്തുചേര്‍ന്ന മികച്ച കോംബനീഷനിലാണ് ഡല്‍ഹി ടീമിനെ ഒരുക്കിയത്. അതേപോലെ നിരവധി ടീമുകളെ പരിശീലിപ്പിച്ച തഴക്കവും പഴക്കവുമുള്ള പോര്‍ച്ചുഗലിനെപ്പോലുള്ള പരിശീലകനെയും അവര്‍ക്കു ലഭിച്ചു. സ്പാനീഷ് ലീഗിലെ പ്രമുഖ ക്ലബ്ബുകളായി റേസിങ്ങ് സാന്റാന്‍ഡര്‍ , റയല്‍ വല്ലഡോലിഡ് തുടങ്ങിവയുടെ പരിശീലകനായിരുന്നു പോര്‍ച്ചുഗല്‍. അതുകൊണ്ടു തന്നെ മികച്ച പരിശീലനവും ഡല്‍ഹിക്കു ലഭ്യമായി.

ഈ സീസണില്‍ ഡല്‍ഹി മികച്ച കളിയും പുറത്തെടുത്തശേഷമാണ് തോല്‍വി എറ്റുവാങ്ങിയരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. പൊസിഷന്‍ ഫുട്ബോളില്‍ ഈ ലീഗിലെ എറ്റവും മികച്ച പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചിരിക്കുന്നത്. കേരള ബ്ലാസറ്റേഴ്സിനെതിരെ അവസാനം നടന്ന മത്സരത്തിലും ബോള്‍ പൊസിഷനില്‍ ഡല്‍ഹിയ്ക്കായിരുന്നു മുന്‍തൂക്കം. എതിരാളികള്‍ക്കു പന്ത് കൊടുക്കാതെ കൈവശം വെക്കാന്‍ ഡല്‍ഹി മികച്ച പ്രാവീണ്യമാണ് പുറത്തെടുത്തത് . എന്നാല്‍ ഈ മികവ് ഫൈനല്‍ തേര്‍ഡിലേക്കു വരുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും ചോര്‍ന്നു .
ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹി നേടിയത് എട്ട് ഗോളുകളാണ്. ശരാശരി ഒരു മത്സരത്തില്‍ ഒരു ഗോള്‍ എന്ന തോതില്‍ എന്നാല്‍ കാലു ഉച്ചെ, ചാങ്തെ , ഫെര്‍ണാണ്ടസ് എന്നിവര്‍ അടങ്ങിയ ടീമില്‍ നിന്നും ആഗ്രഹിച്ച ഗോള്‍ വര്‍ഷത്തിന്റെ പകുതി പോലും ആയില്ല. എന്നാല്‍ ഇത് അത്ര കുറവ് ഗോള്‍ വേട്ടയും അല്ല. പോയിന്റ് പട്ടിയില്‍ ഡല്‍ഹിയുടെ മുന്നില്‍ നില്‍്ക്കുന്ന എ.ടി.കെ. ജാംഷെഡ്പൂര്‍ എന്നീ ടീമുകള്‍ക്ക് യഥാക്രമം ആറും അഞ്ചും ഗോളുകള്‍ മാത്രമെ നേടുവാന്‍ കഴിഞ്ഞിട്ടുള്ളു.

ഡല്‍ഹിയുടെ പ്രധാന പിഴവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രതിരോധത്തില്‍ ഡല്‍ഹിയ്ക്കു സംഭവിച്ച വന്‍ പിഴവാണ് 24 ഗോളുകള്‍ വാങ്ങിക്കൂട്ടുവാന്‍ ഇടയാക്കിയത്. പോര്‍ച്ചുഗലിന്റെ പ്രധാന പാളിച്ചയും പ്രതിരോധനിരയിലെ വിള്ളലുകള്‍ അടക്കാന്‍ കഴിയാതെ പോയതാണ്.

ഡല്‍ഹി ഇനി സുനില്‍ ഛെത്രി നയിക്കുന്ന ബെംഗ്ളുരു എഫ്.സിയെയാണ് നേരിടുക ബെംഗ്ളുരുവില്‍ നടന്ന ബെംഗ്ളുരുവിനെതിരായ ആദ്യ പാദത്തില്‍ 1-4നു എറ്റ തോല്‍വിയുടെ ഓര്‍മ്മകളുമായിട്ടായിരിക്കും ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ഇനി ഞായറാഴ്ച ബെംഗ്ളുരുവിനെ നേരിടുക. കഴിഞ്ഞ രണ്ട് സീസണുകളില്‍ സെമിഫൈനലില്‍ എത്തിയ ടീമായ ഡല്‍ഹിയ്ക്ക് ഇനി പ്രതീക്ഷകള്‍ക്കു ജീവന്‍ നല്‍കാന്‍ ഈ മത്സരത്തില്‍ ജയിച്ചേ മതിയാകൂ. ഈ സീസണില്‍ പ്ലേ ഓഫിനു മുന്‍പ് പുറത്താകാന്‍ ഡല്‍ഹി ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല