ലോക കായിക മാമാങ്കത്തിനു കൊടിയിറങ്ങി; ഇനി ലോസ് ആഞ്ചലസില്‍; ഓവറോള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി അമേരിക്ക; ഇന്ത്യ 71-ാം സ്ഥാനത്ത്

പാരീസിലെ ലോക കായിക മാമാങ്കത്തിനു കൊടിയിറങ്ങി. 19 ദിവസങ്ങളായി നടന്ന ഒളിമ്പിക്സ് ഇന്നു പുലര്‍ച്ചെയാണ് സമാപിച്ചത്. നാലു വര്‍ഷത്തിനുശേഷം അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്‌സ്.

പാരീസിനു പുറമേ 16 ഫ്രഞ്ച് നഗരങ്ങളും ഒളിന്പിക്‌സിനു വേദിയായി. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടന്നത്. റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകയ്ക്കു കീഴിലുള്ളവര്‍ പാരീസ് ഒളിന്പിക്‌സിനെത്തി. 10,714 താരങ്ങളാണ് ഫ്രഞ്ചു മണ്ണില്‍ ഒളിമ്പിക് മെഡലിനായി പോരാടിയത്.
40 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുമായി അമേരിക്ക ഓവറോള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. 91 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുമാണ് ചൈന സ്വന്തമാക്കിയത്.

20 സ്വര്‍ണമെഡലടക്കം 45 മെഡലുകള്‍ നേടിയ ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 12 വെള്ളിയും 13 വെങ്കലവും ജപ്പാന്‍ സ്വന്തമാക്കി. ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ്.