വയനാട്ടിൽ കന്നിയങ്കം കുറിക്കുന്ന പ്രിയങ്കയുടെ ലക്ഷ്യമെന്ത്?

‘എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വർണാഭരണങ്ങൾ യുദ്ധ ഫണ്ടിലേക്ക് സംഭാവന നൽകി’ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നടത്തിയ താലിമാല പരാമർശത്തിൽ വികാരഭരിതവും ആവേശഭരിതവുമായ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാല ഉൾപ്പെടെയുള്ള സ്വർണ്ണം അവരെടുത്ത് കൂടുതൽ കുട്ടികൾ ഉള്ളവർക്കും നുഴഞ്ഞു കയറിയവർക്കുമായിരിക്കും വിതരണം ചെയ്യും എന്നായിരുന്നു മോദിയുടെ വർഗീയ പരാമർശം. ഇതിന് ചുട്ട മറുപടിയായിട്ടാണ് തന്റെ അമ്മയുടെ ത്യാഗത്തിന്റെയും മുത്തശ്ശിയുടെ രാജ്യസ്നേഹത്തിന്റെയും ചരിത്രം പ്രിയങ്ക ഓർമ്മപ്പെടുത്തിയത്. മോദിയുടെ ഈ ‘താലിമാല’ ആരോപണത്തെ എതിർക്കുന്നത് മുതൽ കുടുംബ കോട്ടകളായ അമേഠിയിലും റായ്ബറേലിയിലും ക്യാമ്പിംഗ് വരെ, പ്രിയങ്ക ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിൻ്റെ ഏറ്റവും പ്രകടമായ മുഖങ്ങളിൽ ഒരാളായിരുന്നു.

2004 ൽ തിരഞ്ഞെടുപ്പ് പ്രചാരകയായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന പ്രിയങ്ക ഏകദേശം രണ്ട് പതിറ്റാണ്ടായി പാർട്ടിയുടെ പ്രചാരണങ്ങളുടെയും ജനസമ്പർക്ക പരിപാടികളുടെയും ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ മുഖത്ത് നിന്ന് തന്ത്രപരമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സംഘാടകയായി വളർന്ന് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ താര പ്രചാരകയായും പ്രിയങ്കയുടെ രാഷ്ട്രീയ യാത്ര വളർന്നു. തിരഞ്ഞെടുപ്പ് പിന്നണിയിൽ പ്രവർത്തിച്ച് സ്വന്തമായി അടിത്തറ ഉണ്ടാക്കിയ ശേഷമാണ് വയനാട്ടിലെ സ്ഥാനാർത്ഥിയായി പ്രിയങ്ക മുന്നണിയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്.

2019 മുതൽ പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചരണങ്ങൾ ആരംഭിച്ചതാണ്. വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്നും പിന്നീട് റായ്ബറേലിയിൽ സോണിയാ ഗാന്ധിയുടെ തട്ടകത്തിലേക്ക് വരുമെന്നും ആയിരുന്നു പ്രചാരണങ്ങൾ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പ്രിയങ്കയ്ക്ക് വേണ്ടി വാരാണസിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഹിന്ദി ഭൂമിയിൽ നിന്നെല്ലാം വിട്ട് തിരഞ്ഞെടുപ്പിലെ അരങ്ങേറ്റത്തിനായി കേരളത്തിലെ വയനാടാണ് പ്രിയങ്ക തിരഞ്ഞെടുത്തിരിക്കുന്നത്.

മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയോടുള്ള രൂപ സാദൃശ്യവും ഇന്ദിര ഗാന്ധിയുടേതുപോലെ കൈത്തറി സാരിയോടുള്ള അഭിനിവേശവും ആണ് ആദ്യ കാലങ്ങളിൽ പ്രിയങ്കയെ എല്ലാവരുടെയും പ്രിയങ്കരിയാക്കിയത്. മനഃശാസ്ത്രത്തിൽ ബിരുദവും ബുദ്ധമത പഠനത്തിൽ ബിരുദാനന്തര ബിരുദവുമാണ് പ്രിയങ്കയുടെ വിദ്യാഭ്യസ യോഗ്യത. രാഹുലിന് മുൻപേ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത് പ്രിയങ്ക ആയിരിക്കുമെന്നണ് 2004 നു മുൻപ് എല്ലാവരും കരുതിയിരുന്നത്. രാഷ്ട്രീയത്തിൽ വിമുഖനായിരുന്ന രാഹുലിനേക്കാൾ ആകർഷകത്വമുള്ള പ്രിയങ്കയെയായിരുന്നു നെഹ്‌റു- ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ യഥാർത്ഥ പ്രതിനിധിയയാതി എല്ലാവരും കണ്ടത്.

എന്നാൽ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചപ്പോൾ പ്രിയങ്ക വിട്ടു നിന്നു. മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് പകരം തന്റെ മക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ആ തീരുമാനം എന്നാണ് പലരും അതിനെ വിലയിരുത്തുന്നത്. ആ വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ, അവർ രാഹുലിനു വേണ്ടി അമേഠിയിലും അമ്മ സോണിയ്ക്ക് വേണ്ടി റായ്ബറേലിയിലും പ്രചാരണം നടത്തി. സോണിയാ ഗാന്ധിയുടെ ക്യാംപെയ്ൻ മാനേജറായാണ് പ്രിയങ്ക രാഷ്ട്രീയ വേദിയിൽ എത്തുന്നത്. 2009, 2014 തിരഞ്ഞെടുപ്പുകളിലും സോണിയയുടെയും രാഹുലിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവ സാന്നിധ്യമായ പ്രിയങ്ക കൂടുതൽ ചുമതലകൾ ഏറ്റെടുത്തത് 2017ലാണ്.

കാലക്രമേണയാണ് കോൺഗ്രസിലെ പ്രിയങ്കയുടെ പങ്ക് വളർന്നുവന്നത്. 2007ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ, പ്രാദേശിക നേതാക്കളുമായി ഇടപഴകുന്നതിലും അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിലെ സംഘർഷം പരിഹരിക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ 2002നേക്കാൾ മൂന്ന് സീറ്റുകൾ കുറഞ്ഞ് ആ വർഷം 22 നിയമസഭാ സീറ്റുകളാണ് കോൺഗ്രസ് നേടിയത്.

അതിനുശഷം അവർ പ്രധാനമായും തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തുകയും കുടുംബ കോട്ടകളിൽ കോൺഗ്രസിനായി പ്രചാരണം നടത്തുകയും ചെയ്യും. 2017 നടന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമേഠിയും റായ്ബറേലിയുമടക്കം 14 പ്രധാന മണ്ഡലങ്ങളുടെ പൂർണ ചുമതല കോൺഗ്രസ് നേതൃത്വം ഏല്പിച്ചത് പ്രിയങ്കയെയായിരുന്നു. രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായ കിഴക്കൻ ഉത്തർപ്രദേശിൻ്റെ ചുമതലയായി കോൺഗ്രസ് ജനറൽ സെക്രട്ടറിയെ നിയമിച്ചതോടെ 2019 പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം അടയാളപ്പെടുത്തി. അടുത്ത വർഷം, അവർ ആ സംസ്ഥാനത്തിൻ്റെ മുഴുവൻ ചുമതലക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടു.

ബിജെപി നേതാവ് അജയ് മിശ്രയുടെ മകൻ ഓടിച്ച കാർ കർഷകരെ ഇടിച്ചുകയറ്റിയ ലഖിംപൂർ ഖേരി സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്. അന്ന് പ്രിയങ്കയെ പൊലീസ് വീട്ടുതടങ്കലിലാക്കി, എന്നാൽ അത് മറികടന്ന് അവർ പ്രതിഷേധിച്ച് കൊണ്ട് തന്നെ ലഖിംപൂർ ഖേരിയിലേക്ക് എത്തി. ഇതോടെ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിയങ്ക പോലീസുകാരുമായി ഏറ്റുമുട്ടുന്നതിൻ്റെ ദൃശ്യങ്ങൾ രാജ്യമൊട്ടാകെ പ്രചരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ മുഖത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാൾ എന്നുള്ള ഇമേജിൽ നിന്ന് തെരുവിലിറങ്ങുന്ന, ഭരണകൂടത്തിനും അധികാരകൾക്കും മുന്നിൽ പോരാടുന്ന നേതാവ് എന്ന പരിവേഷം ഈ സംഭവത്തോടെ പ്രിയങ്കയ്ക്ക് ഉണ്ടായി.

2022ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പാണ് അവർ നയിച്ച ആദ്യത്തെ വലിയ പ്രചാരണം. കോൺഗ്രസ് ഒറ്റയ്ക്ക് പോരാടിയ ആ തിരഞ്ഞെടുപ്പിൽ അവരുടെ പ്രകടനപത്രിക യുവാക്കൾക്കും സ്ത്രീ ശാക്തീകരണത്തിനും ഊന്നൽ നൽകുന്നതായിരുന്നു. സ്ത്രീ വോട്ടർമാരെ ബൂത്തുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ലഡ്‌കി ഹൂൺ ലഡ് ശക്തി ഹൂൺ’ എന്ന മുദ്രാവാക്യവുമായാണ് പ്രിയങ്കാ ഗാന്ധി വദ്ര പോരാട്ടത്തിന് നേതൃത്വം നൽകിയത്. എന്നാൽ ആ ശ്രമങ്ങൾ ഫലം കണ്ടില്ല, ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്.

ഉത്തർപ്രദേശിലെ പരാജയം, രാജ്യമൊട്ടാകെ കോൺഗ്രസിൻ്റെ ശക്തി കുറയുന്നതിൻ്റെ അടയാളമായിരുന്നു. അതിനെ പ്രിയങ്കയുടെ പ്രവർത്തങ്ങൾക്കൊണ്ടു നേരിടാൻ സാധിച്ചില്ല. എന്നാൽ അതുകൊണ്ടൊന്നും പോരാട്ടങ്ങൾ അവസാനിപ്പിക്കാൻ പ്രിയങ്ക തയാറായിരുന്നില്ല. 2023ൽ പ്രിയങ്ക കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തുടർന്നു, അവരുടെ അടുത്ത വലിയ പരീക്ഷണം ഈ വർഷത്തെ പൊതു തിരഞ്ഞെടുപ്പായിരുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ 52 സീറ്റു നേടി പതത്തിലേക്ക് പോയ കോൺഗസ് ഈ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ പിടിച്ചെടുത്താണ് തിരിച്ചെത്തിയത്. ബിജെപിയെ നേരിടുന്നതിലും പാർട്ടിയുടെ തന്ത്രങ്ങൾ മെനയുന്നതിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ അടക്കം പല സംസ്ഥാനങ്ങളിലും പ്രധാന പങ്ക് വഹിച്ചു.

രാഹുൽ ഗാന്ധി രാജ്യത്തുടനീളം റാലികൾക്കായി സഞ്ചരിച്ചപ്പോൾ അവർ ഉത്തർപ്രദേശിൽ, പ്രത്യേകിച്ച് അമേഠിയിലും റായ്ബറേലിയിലും, കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകി. അതിനാൽ തന്നെ ഇവിടുത്തെ അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ കെഎൽ ശർമ്മ തകർപ്പൻ വിജയം നേടിയതും അമേഠിയിൽ രാഹുൽ വലിയ ഭൂരിപക്ഷം നേടിയതിന് പിന്നിലും പ്രിയങ്കയുടെ പ്രവർത്തനങ്ങളാണ്. ബിജെപിയുടെ ആക്രമണങ്ങളെ ചെറുക്കുകയും പാർട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന ഒന്നിലധികം ടിവി അഭിമുഖങ്ങളിലും പാർട്ടിയുടെ ശബ്ദമായിരുന്നു പ്രിയങ്ക.

1950 കൾ മുതൽ തന്നെ നെഹ്‌റും കുടുംബത്തിൽ നിന്നും രണ്ടു പേർ എപ്പോഴും കോൺഗ്രസിന്റെ തലപ്പത്ത് ഉണ്ടായിരുന്നു. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്നു. ഇന്ദിര പ്രധാനമന്ത്രിയാകുമ്പോൾ അവർക്കൊപ്പം പാർട്ടിയിലും പാർലമെന്ററി രംഗത്തും ഇളയമകൻ സഞ്ജയ് ഗാന്ധിയുണ്ടായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണ ശേഷം ആ സ്ഥാനത്ത് രാജീവ് വന്നു. 90 കളുടെ അവസാനം സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം പതിയ രാഹുൽ പാർട്ടിയിലേക്ക് കടന്നു വന്നു. ഇപ്പോൾ
സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നും ഏറെക്കുറെ വിരമിച്ചുകഴിഞ്ഞു. ആ ഒഴിവിലേക്കാണ് രാഹുലിന് കൂട്ടായി പ്രിയങ്ക എത്തുന്നത്.

എന്നാൽ കുടുംബ പാരമ്പര്യത്തിനപ്പുറം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിച്ച് ജനങ്ങളിലൊരാളായി മാറിയുള്ള രാഷ്ട്രീയ പ്രവർത്തനാമാണ് ഇരുവരും ഇഷ്ടപ്പെടുന്നത്. അതിനാൽ തന്നെ രാഹുലിനൊപ്പമുള്ള ഭാരത് ജോഡോ യാത്രയിലൂടെയും ജന സമ്പർക്ക പരിപാടികളായിലൂടെയും തിരഞ്ഞെടുപ്പ് റാലികളിലൂടെയുമൊക്കെ തന്നെയാണ് പ്രിയങ്ക വളർന്നു വന്നത്. എന്തായാലും രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയാൻ തീരുമാനിക്കുകയും കോൺഗ്രസ് അവിടെ നിന്ന് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ പ്രതിപക്ഷത്തിൻ്റെ ശബ്ദം കൂടുതൽ ശക്തമായി പാർലമെൻ്റിൽ ഇനി മുഴങ്ങും.