അഞ്ച് ദിവസത്തിനിടയില്‍ പവന് കുറഞ്ഞത് 1000 രൂപ; രാജ്യാന്തര സ്വര്‍ണ്ണവില 3015 ഡോളറില്‍; വിപണിയിലെ മാറ്റം രൂപ കരുത്തായര്‍ജ്ജിച്ചതോടെ

കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയെ ആശ്രയിച്ചായിരുന്നു. ഡോളറിന് മുന്നില്‍ ഇനത്യന്‍ രൂപ കരുത്തുകാട്ടിയതോടെ പവന് 1000 രൂപയുടെ വ്യത്യാസമാണ് അഞ്ച് ദിവസത്തിനിടയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. 2025 ജനുവരി ഒന്നിന് 2623 ഡോളര്‍ ആയിരുന്ന അന്താരാഷ്ട്ര സ്വര്‍ണ്ണവില മാര്‍ച്ച് 20 ആയപ്പോള്‍ 3057 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 5 ദിവസമായി സ്വര്‍ണ്ണവിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തി 3015 ഡോളറിലേക്ക് സ്വര്‍ണം എത്തി.

ആഭ്യന്തര വിപണിയില്‍ ഇതോടെ 1000 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയത്. 2025 ജനുവരിയില്‍ 85.22 രൂപയായിരുന്നു ഡോളറിന്റെ വിനിമയ നിരക്ക്. 2025 ല്‍ 88 ലെവല്‍ വരെ വിനിമയ നിരക്ക് എത്തിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ വിനിമയ നിരക്ക് 83.50 രൂപയില്‍ നിന്നും 88 രൂപ വരെ പോയി രൂപ ദുര്‍ബലമായി തീര്‍ന്നിരുന്നു. ഇതോടെ സ്വര്‍ണ വിലയില്‍ വലിയ കുതിച്ചു ചാട്ടവും രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിനിമയ നിരക്കില്‍ താരതമ്യേനെ കരുത്തായി 85.50 എന്ന നിരക്കില്‍ രൂപ തിരിച്ചു വന്നതാണ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ 1000 രൂപ കുറവ് വരാന്‍ കാരണം.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനുള്ള കാരണങ്ങള്‍ പലതാണ്. കഴിഞ്ഞ 3,4 മാസമായി വിദേശ നിക്ഷേപകര്‍ അവരുടെ ഓഹരികള്‍ വിറ്റഴിച്ച് ലാഭം എടുക്കുന്നതായിരുന്നു രൂപ ദുര്‍ബലപ്പെടാനുണ്ടായ കാരണം. എന്നാല്‍ കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ വിണ്ടും ഓഹരി വാങ്ങുന്നവരായി മാറിയതോടെ രൂപ കരുത്തുകാട്ടി. ഇന്നലെ മാത്രം 3055.76 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയിട്ടുള്ളത്. ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായതും സ്വര്‍ണ ഇറക്കുമതി കുറഞ്ഞതും ഡോളര്‍ വില്‍പനയില്‍ ആര്‍ബിഐ ഇടപെടലുകളും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാന്‍ കാരണമായെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, AKGSMA സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. ഡോളര്‍ ഇന്‍ഡക്‌സ് ഒരു ഘട്ടത്തില്‍ 109, 110 വരെ പോയിരുന്നത് ഇപ്പോള്‍ 104. 36ല്‍ ആണ്.

സ്വര്‍ണ വില ഇന്ന് ഗ്രാമിന് 8135 രൂപയും പവന് 65480 രൂപയുമാണ്.