കമ്പനി മുന്നോട്ട് വെച്ച രണ്ട് ആവശ്യങ്ങളും തള്ളി; വഴങ്ങാതെ സിഐടിയു; നാളെ പൂര്‍ണപണിമുടക്ക്; പത്താംവട്ട ചര്‍ച്ചയും പരാജയം; ശ്രീപെരുംപുദൂര്‍ ഫാക്ടറി അടച്ചിടാന്‍ സാംസങ്

സാംസങ് കമ്പനിയുമായി നടത്തിയ പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുത്താന്‍ സിഐടിയു. ശ്രീപെരുംപുദൂര്‍ ഫാക്ടറിയില്‍ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് സാംസങ് അധികൃതര്‍ ഒട്ടേറെ കടുത്ത തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു അഡീഷണല്‍ ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ രാത്രിവരെ നീണ്ട ചര്‍ച്ച നടത്തിയത്.

സമരത്തില്‍ പങ്കെടുത്ത 23 തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുന്നതിന് കമ്പനി മുന്നോട്ടുവെച്ച രണ്ട് കര്‍ശന വ്യവസ്ഥകള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റും സിഐടിയു. കാഞ്ചീപുരം ജില്ലാ സെക്രട്ടറിയുമായ ഇ. മുത്തുകുമാര്‍ പറഞ്ഞു.

തൊഴിലാളികള്‍ രേഖാമൂലം ക്ഷമാപണം നല്‍കാനാണ് ഇതിലെ ഒരു നിര്‍ദേശം. ജോലി ചെയ്യാത്ത ദിവസങ്ങള്‍ക്കുള്ള പിഴയായി തൊഴിലാളികള്‍ എട്ട് ദിവസത്തെ വേതനം നഷ്ടപ്പെടുത്തണം എന്നതായിരുന്നു രണ്ടാം ആവശ്യം. എന്നാല്‍, ഇവ രണ്ടും യൂണിയന്‍ നിഷേധിച്ചു. യൂണിയന്‍വഴി കൂട്ടായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അതിനാല്‍ തൊഴിലാളികള്‍ വ്യക്തിഗതമായി മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നും സാംസങ് ഭാരവാഹികളെ അറിയിച്ചു.

സമരം നടത്തിയതിന് ശിക്ഷയായി ശമ്പളം വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. രണ്ട് വ്യവസ്ഥകളും അന്യായവും നിയമപരമായി അസ്വീകാര്യവുമാണെന്ന് യൂണിയന്‍ ഉറച്ച നിലപാടെടുത്തെങ്കിലും സാംസങ് കമ്പനി അധികൃതരും വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി സിഐടിയു യൂണിയന്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു.
സസ്പെന്‍ഡുചെയ്യപ്പെട്ട 23 ജീവനക്കാരും സിഐടി.യു.വിനുകീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സമരക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നാണ് കമ്പനിയുടെ തീരുമാനം.

സാംസങ്ങില്‍ ഫെബ്രുവരി അഞ്ചിനാരംഭിച്ച സമരത്തില്‍ 500-ഓളം തൊഴിലാളികളാണ് പങ്കെടുക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഫാക്ടറിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സമരം തുടരുകയാണെങ്കില്‍ ഫാക്ടറി താല്‍ക്കാലികമായി അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

സമരത്തില്‍ 500-ഓളം തൊഴിലാളികളാണ് പങ്കെടുക്കുന്നത്. അടുത്തദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ പണിമുടക്കുനടത്താന്‍ നോട്ടീസുനല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ(ജിം) നാലാം പതിപ്പ് ആരംഭിക്കാനിരിക്കെ സാംസങ് പ്ലാന്റില്‍ സമരം പ്രഖ്യാപിച്ച് സര്‍ക്കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്.. ശ്രീപെരുമ്പതുരിലെ സാംസങ് പ്ലാന്റില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളിപ്രക്ഷോഭം തുടരുന്നത് നിക്ഷേപകരെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത് തടയുമെന്നാണ് സ്റ്റാലിന്‍ കരുതുന്നത്.

ഫാക്ടറിക്ക് സമീപം സിഐടിയു സെക്രട്ടറി ഇ മുത്തുകുമാറിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. ശിക്ഷാനടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റു യൂണിയനുകളുടെ പങ്കാളിത്തത്തില്‍ സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുത്തുകുമാര്‍ അറിയിച്ചു.

Read more

ഫെബ്രുവരി 5 മുതല്‍ സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണെന്നും സിഐടിയു അതിന്റെ അനുഭാവികളോടൊപ്പം പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രകടനം നടത്തുകയാണെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ സമരം തുടരുമെന്നും തമിഴ്നാട്ടിലെ മറ്റ് തൊഴിലാളി സംഘടനകളുടെ പിന്തുണ തേടി കൂടുതല്‍ സമരം ശക്തമാക്കുമെന്നും കുമാര്‍ മുന്നറിയിപ്പ് നല്‍കി.