കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കര്‍ണാടകയുടെ ദോശ/ഇഡലി മാവ് വിപണി പിടിച്ചടക്കാന്‍ നിര്‍ണായക നീക്കവുമായി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഡയറി ബ്രാന്റായ നന്ദിനി. നന്ദിനിയുടെ ഇഡലി, ദോശ മാവുകള്‍ വൈകാതെ വിപണിയില്‍ എത്തും. ഉദ്ഘാടനത്തിനായി കര്‍ണാടക മുഖ്യമന്ത്രിയുടെ സമയം കാത്തിരിക്കുകയാണെന്ന് മില്‍ക്ക് ഫെഡറേഷന്‍ മാനേജിംഗ് ഡയരക്ടര്‍ എം.കെ.ജഗദീഷ് വ്യക്തമാക്കി.

ആദ്യ ഘട്ടം ബെംഗളൂരുവിലാണ് ബ്രാന്‍ഡിന് കീഴില്‍ ഇഡ്ഡലിയും ദോശയും അവതരിപ്പിക്കുന്നത്.
450-ഗ്രാം, 900-ഗ്രാം പായ്ക്കുകളില്‍ ആയിരിക്കും ഇഡലി, ദോശ മാവ് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ മറ്റു ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നം പുറത്തിറക്കുമെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ എം കെ ജഗദീഷ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവുകളെ മറ്റു ബ്രാന്റുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത് അതിലുള്ള വേ പ്രോട്ടീന്‍ ആയിരിക്കുമെന്ന് അദേഹം പറഞ്ഞു. പാലില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഈ പ്രോട്ടീന്‍, മാവിന് മണവും തിളക്കവും നല്‍കും. 900 ഗ്രാം മാവ് കൊണ്ട് 18 ഇഡലി, ഉണ്ടാക്കാം. ദോശയാണെങ്കില്‍ 12 മുതല്‍ 14 വരെ എണ്ണവും.

പാല്, റൊട്ടി, നെയ്യ്, വെണ്ണ, തൈര്, ചീസ്, മോര്, തൈര് തുടങ്ങി നിരവധി ഉല്‍പ്പന്നള്‍ നന്ദിനി ബ്രാന്‍ഡില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. ബെംഗളൂരുവില്‍ വിപണി പിടിച്ചടക്കിയ ഐഡി ഫ്രഷ്,എംടിആര്‍, തുടങ്ങിയവുമായി തങ്ങളുടെ മത്സരമെന്ന് നന്ദിനി വ്യക്തമാക്കി. ഇവര്‍ നല്‍കുന്നതില്‍ നിന്നും വിലകുറച്ച് അളവ് കുട്ടിയും ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കും.

തുടക്കത്തില്‍ കര്‍ണാടക ഡയറി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നറിയപ്പെട്ടിരുന്ന പ്രസ്ഥാനം പിന്നീടാണ് ഡയറി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇതിന് ശേഷം കമ്പനി നന്ദിനി എന്ന ബ്രാന്‍ഡില്‍ പാക്ക് ചെയ്ത പാലും മറ്റ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ അവതരിപ്പിക്കുകയായിരുന്നു. കര്‍ണാടകയില്‍ വിജയമായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു. നന്ദിനി ബ്രാന്‍ഡിന് കീഴില്‍ 16.5 ലക്ഷം ലിറ്റര്‍ തൈരും 51 ലക്ഷം ലിറ്റര്‍ പാലും ഒരു ദിവസം വിറ്റഴിച്ച് നന്ദിനി റെക്കോഡുകള്‍ സൃഷ്ടിച്ചിരുന്നു.

നന്ദിനി ബ്രാന്റ് ഡല്‍ഹി വിപണിയിലും എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് കര്‍ണാടകം മില്‍ക്ക് ഫെഡറേഷന്‍. നിലവില്‍ മഹാരാഷ്ട്ര, ഗോവ, ഹൈദരാബാദ്, തെലങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളി്ല്‍ അവര്‍ക്ക് വിപണി സാന്നിധ്യമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിലും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലും നന്ദിനി സ്പോണ്‍സര്‍മാരായിരുന്നു.