തമിഴ്‌നാട്ടിലേക്ക് നിക്ഷേപകരെ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സാംസങ് പ്ലാന്റില്‍ സമരം പ്രഖ്യാപിച്ച് സിഐടിയു; കട്ടക്കലിപ്പില്‍ എംകെ സ്റ്റാലിന്‍; സിപിഎമ്മിനെ വിളിച്ച് വിരട്ടി ഡിഎംകെ

തമിഴ്നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ(ജിം) നാലാം പതിപ്പ് ആരംഭിക്കാനിരിക്കെ സാംസങ് പ്ലാന്റില്‍ സമരം പ്രഖ്യാപിച്ച് സര്‍ക്കാരിനെ വെട്ടിലാക്കി സിഐടിയു. ശ്രീപെരുമ്പതുരിലെ സാംസങ് പ്ലാന്റില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളിപ്രക്ഷോഭം തുടരുന്നത് നിക്ഷേപകരെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത് തടയുമെന്നാണ് സ്റ്റാലിന്‍ കരുതുന്നത്.

പ്രക്ഷോഭത്തിലൂടെ സിഐടിയു പിന്തുണയില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ തൊഴിലാളികള്‍ അവകാശം നേടിയതിനു പിന്നാലെ മൂന്ന് തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അഞ്ചിനാണ് തൊഴിലാളികള്‍ സമരമാരംഭിച്ചത്.

ഫാക്ടറിക്ക് സമീപം സിഐടിയു സെക്രട്ടറി ഇ മുത്തുകുമാറിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. ശിക്ഷാനടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റു യൂണിയനുകളുടെ പങ്കാളിത്തത്തില്‍ സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുത്തുകുമാര്‍ അറിയിച്ചു.

ഫെബ്രുവരി 5 മുതല്‍ സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണെന്നും സിഐടിയു അതിന്റെ അനുഭാവികളോടൊപ്പം പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രകടനം നടത്തുകയാണെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ സമരം തുടരുമെന്നും തമിഴ്‌നാട്ടിലെ മറ്റ് തൊഴിലാളി സംഘടനകളുടെ പിന്തുണ തേടി കൂടുതല്‍ സമരം ശക്തമാക്കുമെന്നും കുമാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധം അവസാനിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടം വിഷയത്തില്‍ നിശബ്ദ കാഴ്ച്ചക്കാരായി തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആകെയുള്ള 1750 ജീവനക്കാരില്‍ അഞ്ഞൂറോളം പേര്‍ സമരത്തിലാണെന്ന് യൂണിയന്‍ പറയുന്നു. സമരത്തിന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നതോടെ സിപിഎമ്മിനെ ഡിഎംകെ അതൃപ്തി അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഘടകകക്ഷിയാണ് സിപിഎം.

കഴിഞ്ഞ ആഗോള നിക്ഷേപക സംഗമത്തില്‍ തമിഴ്‌നാട്ടിലേക്ക് എത്തിയത് 6,64,180 കോടി രൂപയുടെ നിക്ഷേപമായിരുന്നു. ഇതിലുടെ പ്രത്യക്ഷമായും പരോക്ഷമായും 27 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമവാക്കിയിരുന്നു.

ഇലക്ട്രോണിക്സ് നിര്‍മാണം, ഗ്രീന്‍ എനര്‍ജി, നോണ്‍-ലെതര്‍ പാദരക്ഷകള്‍, ഓട്ടമൊബീല്‍, ഇലക്ട്രിക് വാഹനങ്ങള്‍, എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ഡേറ്റാ സെന്ററുകള്‍, ഐടി സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലൂടെയാണ് ഈ നിക്ഷേപങ്ങള്‍ തമിഴ്നാട്ടിലേക്ക് എത്തിയത്.

മൊത്തം നിക്ഷേപങ്ങളില്‍ 379809 കോടി രൂപ ഉല്‍പാദന മേഖലയിലാണ്. 135157 കോടി രൂപ ഊര്‍ജമേഖലയിലും. വന്‍കിട വ്യവസായങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് വേണ്ടി 63,573 കോടി നിക്ഷേപവും എത്തിയെന്ന് അദേഹം വ്യക്തമാക്കി.

നേരത്തെ, 2030നുള്ളില്‍, തമിഴ്നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിനെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങള്‍ ഉടന്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.

Read more

നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ആഗോള നിക്ഷേപക സംഗമം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ്‌നാട് വലിയ പങ്ക് വഹിക്കുന്നതിനാലാണ് 2030ല്‍ വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് തമിഴ്‌നാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.