സമയനിഷ്ഠ പാലിച്ചില്ല, 156 ട്രെയിനുകള്‍ക്കെതിരെ കേസ്; പുതിയ എന്‍ജിനായാലും രക്ഷയില്ല

ഡീസല്‍ തീവണ്ടികള്‍ക്ക് സമയനിഷ്ഠയും കൃത്യനിഷ്ഠയും കുറയുന്നു. കൃത്യസമയം പാലിക്കാത്ത എന്‍ജിന്‍ കേസുകള്‍ (പങ്ച്വാലിറ്റി കേസ്) കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടി. ദക്ഷിണമേഖല ഉള്‍പ്പെടെ നാലു സോണുകളിലാണ് ഇവ കൂടിയത്.

2016-ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ 275 തവണയാണ് തീവണ്ടി വൈകിയോടിയത്. 2017-ല്‍ ഇതേ കാലയളവില്‍ 300 കേസുകളായി ഉയര്‍ന്നു. റെയില്‍വേയുടെ കാരണത്താല്‍ സമയനിഷ്ഠ പാലിക്കാനാകാത്ത കേസുകള്‍ 2016-ല്‍ 135 ആയിരുന്നു. 2017-ല്‍ 156 ആയി വര്‍ധിച്ചു.

തീവണ്ടി എന്‍ജിന്‍ തകരാര്‍, പാളംപണി, ട്രാഫിക് പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് റെയില്‍വേയുടെ കാരണത്താല്‍ സംഭവിക്കുന്നത്. മഴ, മഞ്ഞ് അടക്കമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങളും വൈകലിന് കാരണമാകും.

എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം കണക്കുപ്രകാരം വണ്ടികള്‍ സമയനിഷ്ഠ പാലിക്കുന്നുണ്ട്. 2016-ല്‍ റെയില്‍വേയുടെ കാരണത്താല്‍ വണ്ടിക്ക് സമയനിഷ്ഠ പാലിക്കാനാകാത്തത് 1940 തവണയാണ്. 2017-ല്‍ ഇത് 1728 ആയി കുറഞ്ഞു. മൊത്തം കേസുകള്‍ 4041-ല്‍ നിന്ന് 3677-ആയി കുറഞ്ഞു.

പുതിയ എന്‍ജിനായാലും രക്ഷയില്ല

പഴയ ഡീസല്‍തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ പുതിയ എന്‍ജിനും യാത്രക്കാര്‍ക്ക് “പണി”തന്നത് ഒട്ടേറെ തവണയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉള്ളാളില്‍ ഇന്റര്‍സിറ്റിയുടെ എന്‍ജിന് തകരാറുസംഭവിച്ചിരുന്നു. പുതിയ എന്‍ജിനായിരുന്നു ഇത്. ഉയര്‍ന്നശേഷിയുള്ള രണ്ട് കാബിന്‍ എന്‍ജിനായ ഡബ്ല്യു.ഡി.പി. 4-ഡി എന്‍ജിന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഇതില്‍ ഘടിപ്പിച്ചത്. നാല് മണിക്കൂറോളമാണ് വണ്ടി വഴിയില്‍ക്കിടന്നത്. ഒപ്പം ദീര്‍ഘദൂര വണ്ടികളടക്കം ആറുവണ്ടികളും മണിക്കൂറുകളോളം പിടിച്ചിട്ടു.