ഇത് എന്റെ സിനിമ തന്നെ, ലാപതാ ലേഡീസ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി..; കോപ്പിയടി ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് 'ബുര്‍ഖ സിറ്റി' സംവിധായകന്‍

കിരണ്‍ റാവു ചിത്രം ‘ലാപതാ ലേഡീസി’ന് 2019ല്‍ പുറത്തിറങ്ങിയ ‘ബുര്‍ഖ സിറ്റി’ എന്ന അറബിക് ചിത്രവുമായുള്ള സാമ്യം അടുത്തിടെ ചര്‍ച്ചയായിരുന്നു. 2024ല്‍ പുറത്തിറങ്ങിയ ലാപതാ ലേഡീസ് കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി അടക്കം നിരവധി നേട്ടങ്ങളും കരസ്ഥമാക്കിയിരുന്നു. ബുര്‍ഖ സിറ്റിയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതോടെയാണ് ഫാബ്രിസ് ബ്രാഖിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ഹ്രസ്വചിത്രത്തില്‍ നിന്നും അടിച്ചുമാറ്റിയതാണ് ലാപതാ ലേഡീസ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഈ ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഫാബ്രിസ് ബ്രാഖ്. തന്റെ ഷോര്‍ട്ട് ഫിലിമിലും ലാപതാ ലേഡീസിലുമുള്ള സാമ്യത്തെ കുറിച്ചാണ് സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്.

”സിനിമ കാണുന്നതിന് മുമ്പ് തന്നെ അതിന് എന്റെ ഷോര്‍ട്ട് ഫിലിമുമായി ഇത്രത്തോളം സാമ്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. പിന്നീട് ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്റെ ഷോര്‍ട്ട് ഫിലിമില്‍ നിന്നും അവലംബിച്ച കഥയാണെങ്കില്‍ ഇന്ത്യന്‍ കള്‍ച്ചറുമായി അത് ഏറെ പൊരുത്തപ്പെടുന്നുണ്ട്, എന്റെ കഥയിലെ പല വശങ്ങളും സിനിമയില്‍ വ്യക്തമായി കാണുന്നുണ്ട്.”

”പ്രത്യേകിച്ചും ഭാര്യയെ നഷ്ടപ്പെടുന്ന ദയാലുവും നിഷ്‌ക്കളങ്കനുമായ ഭര്‍ത്താവിനെയും, നിന്ദ്യനും അക്രമാസക്തനുമായ മറ്റൊരുഭര്‍ത്താവിനെയും തമ്മില്‍ താരതമ്യം ചെയ്യപ്പെടുന്നിടത്ത്. പൊലീസ് ഓഫീസറുടെ സീനും അതുപോലെ തന്നെ. അഴിമതിക്കാരനും വയലന്റുമായ പൊലീസ് ഉദ്യോഗസ്ഥനും, അയാള്‍ക്കൊപ്പം സഹായികളായി രണ്ട് കോണ്‍സ്റ്റബിള്‍സും.”

”മുഖാവരണം ധരിച്ച സ്ത്രീയുടെ ഫോട്ടോ കണ്ടെത്തുന്ന സീന്‍ ഒക്കെ അതുപോലെ തന്നെ. ക്ലൈമാക്‌സിലെ പ്ലോട്ട് ട്വിസ്റ്റിലും സമാനതയുണ്ട്. ബുര്‍ഖ സിറ്റിയിലെ ഒരു പ്രധാന ആഖ്യാന ഘടകമായ തന്റെ ക്രൂരനായ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിപ്പോകാന്‍ സ്ത്രീ മനപൂര്‍വ്വം തിരഞ്ഞെടുക്കുന്നത് മനസിലാക്കാം. കൂടുതല്‍ വിശാലമായി പറഞ്ഞാല്‍, സ്ത്രീ വിമോചനത്തെയും സ്ത്രീവാദത്തെയും കുറിച്ച് സമാനമായ സന്ദേശമാണ് ഈ സിനിമ പറയുന്നത്” എന്നാണ് സംവിധായകന്‍ പറയുന്നത്.

അതേസമയം, ലാപതാ ലേഡീസിന്റെ തിരക്കഥാകൃത്ത് ബിപ്ലവ് ഗോസ്വാമി കോപ്പിയടി ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. സിനിമയുടെ വിശദമായ സിനോപ്‌സിസ് 2014ല്‍ തിരക്കഥാകൃത്തുക്കളുടെ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും, ടു ബ്രൈഡ്‌സ് എന്ന പേരില്‍ ഫീച്ചര്‍ ലെങ്ത് സ്‌ക്രിപ്റ്റ് 2018ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും ബിപ്ലവ് വ്യക്തമാക്കിയിരുന്നു.

Read more