വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം

മലപ്പുറം പ്രസംഗത്തില്‍ അടിയും തടയുമായി വട്ടം കറങ്ങി നിന്ന വെള്ളാപ്പള്ളി നടേശന് ചേര്‍ത്തലയില്‍ കൈകോര്‍ത്തു പിടിച്ചു വേദിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ തലോടല്‍ കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ അലയൊളി ചെറുതല്ല. കുമാരനാശാനോട് വരെ താരതമ്യം നടത്തി വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തന മികവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുകഴ്ത്തിയപ്പോള്‍ പഴയ ചില പരാമര്‍ശങ്ങള്‍ക്കൊപ്പം ഒരു പേര് കൂടി ഓര്‍മ്മയിലേക്ക് വരുന്നുണ്ട്. വി എസ് എന്ന പേരാണ് അത്. വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ കേരളത്തിലങ്ങോളം ഇങ്ങോളമിട്ട് ഓടിച്ച ആലപ്പുഴക്കാരന്റെ പേര്. വെള്ളാപ്പള്ളി നടേശന്‍ ഷേക്സ്പിയര്‍ കഥാപാത്രം കൊള്ളപ്പലിശക്കാരന്‍ ഷൈലോക്കാണെന്ന് വരെ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഷൈലോക്ക് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കണ്ട് നമിച്ചെന്നു പറഞ്ഞ വി എസ് കേസിന് പിന്നാലെ വര്‍ഷങ്ങളാണ് നടന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം 124ഓളം കേസുകളിലാണ് നടന്നത്. ഇതില്‍ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് വെള്ളാപ്പള്ളി നടേശന് ക്ലീന്‍ചിറ്റ് കിട്ടുന്നത്.

Read more

പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ പദവികളിലിരിക്കെയെല്ലാം വിഎസ് തുടര്‍ന്ന കേസിലാണ് വെള്ളാപ്പള്ളി നടേശനെ 2024ല്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയത്. മൈക്രോഫിനാന്‍സ് കേസ് 2013- 2015 കാലയളവില്‍ നടന്ന തട്ടിപ്പുകള്‍ സംബന്ധിച്ചിട്ടാണ്. 2015 നവംബറിലാണ് പണം വകമാറ്റി ചെലവഴിച്ചതിനും പലിശയ്ക്ക് കൊടുത്തതിലെ തട്ടിപ്പിനുമടക്കം എസ്എന്‍ഡിപി യൂണിയന് എതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീടങ്ങോട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ കെ.മഹേശന്‍ എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കേസുകള്‍ 100ന് മേലെയായി. പലകുറി കേസില്‍ എഫ്‌ഐര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ കോടതികളിലെത്തി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന് 2018ലും വിഎസ് പിന്നാലെ കൂടി. തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ നടത്തുന്ന ചെപ്പിടി വിദ്യകളൊന്നും വിലപ്പോകില്ലെന്നും പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതപാലിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ അന്ന് പറയുകയും ചെയ്തിരുന്നു.