സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം യുക്തിരഹിതം: കങ്കണ

13 ഭാഗങ്ങള്‍ മാറ്റിയാല്‍ ‘എമര്‍ജന്‍സി’ സിനിമയുടെ റിലീസ് അനുവദിക്കാമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തെ തള്ളി നടിയും എംപിയുമായ കങ്കണ റണാവത്ത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം യുക്തിരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും കങ്കണ വ്യക്തമാക്കി. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്.

ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും കങ്കണ തന്നെയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി, സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താന്‍ താന്‍ ഒരുക്കമല്ല എന്നാണ് കങ്കണ പറയുന്നത്. റിലീസ് വൈകിപ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടയുന്നതെന്ന് അവര്‍ നേരത്തേ ആരോപിച്ചിരുന്നു.

ഹരിയാന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞുവയ്ക്കുന്നതെന്ന് സഹനിര്‍മാതാക്കളായ സീ എന്റര്‍ടെയ്ന്‍മെന്റും ആരോപിച്ചിരുന്നു. എമര്‍ജന്‍സി ഈ മാസം 6ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് എമര്‍ജന്‍സി വിവാദമായത്.

സിഖ് സമുദായത്തെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നാണ് സംഘടനകള്‍ പറയുന്നത്. ചരിത്ര വസ്തുതകളെ ചിത്രം വളച്ചൊടിച്ചെന്നും അവര്‍ ആക്ഷേപിക്കുന്നു. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 25ന് അകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം, അനുപം ഖേര്‍, ശ്രേയസ് തല്‍പഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളി താരം വൈശാഖ് നായര്‍ ആണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് ആയി വേഷമിടുന്നത്.