അവന്റെ മുഖത്ത് കറുത്ത ചായം പൂശി കഴുതപ്പുറത്ത് രാജ്യം ചുറ്റിക്കണം..; രണ്‍വീറിനെതിരെ മുഖേഷ് ഖന്ന

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ പരിപാടിയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ നേരിടുന്നത്. ഷോയ്ക്കിടെ ഒരു മത്സരാര്‍ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്.

ഈ വിഷയത്തില്‍ രണ്‍വീറിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന. ഈ കാര്യം നിസാരമായി കാണരുത്. അവന്റെ മുഖത്ത് കറുത്ത ചായം പൂശി കഴുതപ്പുറത്ത് ഇരുത്തി നടത്തണം എന്നാണ് മുകേഷ് ഖന്ന പറയുന്നത്. എല്ലാത്തിനും പരിധി വേണമെന്നും മുകേഷ് ഖന്ന പറയുന്നുണ്ട്.

”ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. നിസ്സാരമായി കാണരുത്. ഈ വിഷയത്തില്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അവനെ പിടിച്ച് അടിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ട് മുഖത്ത് കറുത്ത പെയിന്റടിച്ച് കഴുതപ്പുറത്ത് ഇരുത്തി രാജ്യം മുഴുവന്‍ ചുറ്റിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം സ്വാതന്ത്ര്യം നല്‍കിയതാണ് പ്രശ്നം.”

”എല്ലാറ്റിനും ഒരു പരിധി വേണം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പോലും. ഞാന്‍ വീഡിയോ കണ്ടു. അയാള്‍ ഒരു നാണംകെട്ട പ്രസ്താവനയാണ് നടത്തിയത്. ചുറ്റും കൂടിയിരുന്ന എല്ലാവരും ചിരിച്ചു. ആരും അയാളെ എതിര്‍ക്കാന്‍ കൂട്ടാക്കിയില്ല. ഞാന്‍ ശക്തിമാന്‍ ആയിരുന്നെങ്കില്‍ അവനെ വലിച്ചിഴച്ച് മുകളിലേക്ക് എറിയുമായിരുന്നു” എന്നാണ് മുകേഷ് ഖന്ന പറയുന്നത്.

അതേസമയം, ‘ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗികരംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്നായിരുന്നു രണ്‍വീര്‍ ഒരു മത്സരാര്‍ഥിയോട് ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.